2012 മാർച്ച് 6, ചൊവ്വാഴ്ച

സന്തോഷിന്റെ അച്ഛന്‍ മരിച്ച ദിവസം


സന്തോഷിന്റെ അച്ഛന്‍ മരിച്ചുപോയി
അടക്കത്തിന് ഞങ്ങള് പോയി
കോട്ടയത്തൂന്നൊരു ക്വാളിസില്‍
ഫുള്‍ടാങ്ക് സങ്കടം നിറച്ച് വിട്ടു
മലകള്‍ക്കിടയിലെവിടെയോ
സന്തോഷിന്റെ വീട്..
വീടിന്റെ താങ്ങാണൊടിഞ്ഞുപോയതെന്നും
രോഗിയായ അമ്മയെയും
കെട്ടിക്കാറായ പെങ്ങളെയും
നോക്കേണ്ട കടമയിനി സന്തോഷിലായെന്നും
കയറ്റം വലിക്കുന്ന വാന്‍
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിക്കൊണ്ടു പറഞ്ഞു
വീടിനൊരു മുറി പണിയണമെന്നും
കറന്റിനപേക്ഷിക്കണമെന്നും
തൊഴിലില്ലാത്ത സന്തോഷിനൊരു ഓട്ടോയെടുക്കാന്‍
തീറാധാരം പണയം വയ്ക്കണമെന്നുമുള്ള
തീരുമാനങ്ങളാണ്
ഇന്നു കുഴിയിലേക്കെടുക്കുന്നതെന്ന്
വളവെടുത്തപ്പോളൊരു,ആയാസം
നെഞ്ചിലേക്ക് മറിഞ്ഞു
കാടിന്നിടയിലെ
ഷീറ്റിട്ടവീടിന്റെ പിന്നാമ്പുറത്തെ
ചാമ്പമരത്തില്‍ ചാരിയിരുന്നുള്ള
സന്തോഷിന്റെ ആ കരച്ചിലുണ്ടല്ലോ,
ആകെത്തകര്‍ന്നുപോയ് ഞങ്ങള്‍
എന്തൊരു ദു:ഖമുള്ള ദിവസമായിരുന്നു അത്
മലയിറങ്ങിവരുമ്പോള്‍
വേദന തീരാതെ
വണ്ടി കള്ളുഷാപ്പിലേക്ക് കരഞ്ഞിറങ്ങി
മൂന്നാമത്തെ കുപ്പിയിലെല്ലാരും
കണ്ണുതെളിഞ്ഞിറങ്ങി
കലക്കമൊഴിഞ്ഞ് കണ്ടുതുടങ്ങി
അവനവനെ.....
-മലനെരകള് കൊള്ളാം...
രസമൊള്ള തണുപ്പ് ,ഒരുത്തിയെ കിട്ടിയാരുന്നേല്..
ഇവിടുള്ളവളുമാര് ഏറ്റ ചരക്കുകളാടേ...
മൈര്, ഇങ്ങോട്ട് വരുമ്പത്തന്നെ രണ്ടെണ്ണം പൂശേണ്ടതാരുന്നു..
മീമ്പൊള്ളിച്ചതിന് നാറികള് കത്തിച്ചാര്‍ജ്ജാടാ എടുത്തേ...
ഇനിയങ്ങോട്ട് അര്‍മ്മാദിച്ച് പോയാ മതി
റഹിമേ,നീയാ പാട്ടിട്
ഏത് പാട്ട്
മോഹം കൊണ്ടാലെന്നൊള്ള ആ കൊണച്ച പാട്ട്... -
കണ്ട ഷാപ്പിലൊക്കെയിറങ്ങി
വെള്ളച്ചാട്ടത്തില്‍ കുളിച്ചു
വഴിയരികില്‍ വണ്ടി കാത്തുനില്‍ക്കുന്ന
പെണ്ണുങ്ങളെ നോക്കി അവരാതിച്ച് ചിരിച്ചു
പരസ്പരമാക്കിയും തമാശിച്ചും
ചിരിച്ചുചിരിച്ചു മറിഞ്ഞു
എന്തൊരു സന്തോഷമുള്ള ദിവസമായിരുന്നു അത്
സന്തോഷിന്റെ അച്ഛാ
സന്തോഷത്തിന്റെ അച്ഛാ...

1 അഭിപ്രായം: