2020, ഏപ്രിൽ 25, ശനിയാഴ്‌ച

ബിരുദപഠനക്കുറിപ്പുകള്‍ - ആധുനികലോകകവിത


ആരണ്യഹംസങ്ങള്‍ - ഡബ്യു.ബി.യേറ്റ്സ്
(William Butler Yeats ന്റെ Wild Swans at Coole എന്ന കവിതയുടെ വിവര്‍ത്തനം )


ഇംഗ്ലീഷ് കവിതയിലെ കാല്‍പനികവും ആധുനികവുമായ ശബ്ദത്തിനുടമയാണ് ഡബ്യു.ബി.യേറ്റ്സ്. ഭാവാത്മകമായ ആഖ്യാനരീതി കൊണ്ടും വൈകാരികത കൊണ്ടും കാല്പനിമായ അന്തരീക്ഷം നിലനിര്‍ത്തു മ്പോള്‍ തന്നെ വീക്ഷണങ്ങളിലും ദര്‍ശനങ്ങളിലും ആധുനികമായ ഭാവുകത്വമാണ് അദ്ദേഹം പ്രകടമാക്കിയത്. ഐറിഷ് - ഇംഗ്ലീഷ് സംസ്ക്കാരങ്ങളുടെ സമന്വയം ആ രചനകളില്‍ കാണാനാകും. സൂക്ഷ്മമായ ബിംബകല്പനക ളാല്‍ ആരചിക്കുന്ന അനുഭവലോകമാണ് യേറ്റ്സ് കവിതകളുടെ പ്രത്യേകത.

1865 ല്‍ അയര്‍ലണ്ടിലാണ് യേറ്റ്സ് ജനിച്ചത്. വ്യത്യസ്തവിശ്വാസരീതികളും ആരാധനാസമ്പ്രദായങ്ങളും ഇടകലര്‍ന്ന സാംസ്ക്കാരികാവസ്ഥയില്‍ ഐറിഷ് തനതുപാരമ്പര്യത്തിന്റെ വഴികളാണ് കുട്ടിക്കാലം മുതല്‍ക്കേ അദ്ദേഹത്തെ സ്വാധീനിച്ചത്.റോമന്‍ കാത്തോലിക്,പ്രോട്ടസ്റ്റന്റ് ആരാധനാസംസ്ക്കാരത്തില്‍ നിന്നും ഭിന്നമായ പാരമ്പര്യത്തില്‍ അദ്ദേഹം ആകൃഷ്ടനായി. മധ്യകാലക്രിസ്ത്യാനിറ്റിയേക്കാള്‍ പേഗനിസത്തില്‍ വേരുകളുള്ളതും നരവംശപരമായതുമായ ആ സംസ്ക്കാരമാതൃകകളെ അദ്ദേഹം നിരന്തരം അന്വേഷിച്ചു. അതിന്റെ സ്വാധീനം അദ്ദേഹത്തിന്റെ കവിതകളിലും ഇതരരചനകളിലും കാണാന്‍ സാധിക്കും.

കുട്ടിക്കാലത്ത് തന്റെ മുത്തച്ഛനോടൊപ്പം അമ്മയുടെ നാടായ കൗണ്ടിസ്ലിഗോ (county sligo)യില്‍ കഴിഞ്ഞത് ഈ താല്പര്യത്തെ ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു. കൂടാതെ , അദ്ദേഹത്തിന്റെ കവിതകളില്‍ ഗ്രാമീണവര്‍ണ്ണ ങ്ങള്‍ നിറച്ചതും ഈ ബാല്യകാലാനുഭവങ്ങള്‍ തന്നെയാണെന്ന് പറയാം. ആ ദേശത്തിന്റെ പ്രകൃതിഭംഗി, നാടോടിത്തനിമ, അതിമാനുഷികസ്വഭാവമുള്ള ഐതിഹാസികത എന്നിവയെല്ലാം പില്‍ക്കാല കവിതകളിലും ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടു.

1885 ല്‍ ഡബ്ലിന്‍ യൂണിവേഴ്സിറ്റി റിവ്യൂവിലാണ് യേറ്റ്സിന്റെ ആദ്യ രചനയായ രണ്ടു ലഘു ഭാവഗീതങ്ങള്‍ (lyric) പ്രസിദ്ധീകരിക്കുന്നത് (Song of the Fairies ,Voices ന്നീ രചനകള്‍).1886ല്‍ മസോഡ എന്ന കാവ്യനാടകവും അദ്ദേഹം രചിച്ചു. യേറ്റ്സിന്റെ ആദ്യകാല കാവ്യസമാഹാരങ്ങളില്‍ ശ്രദ്ധേയമായത് The Wandering of Oisin and other Poems(1889)ആണ്.തിയോഫിസിക്കല്‍ ചിന്താഗതിയുള്ള വ്യക്തികളുമാ യുള്ള സഹകരണവും ഗോസ്റ്റ് ക്ലബ് പോലെയുള്ള കൂട്ടായ്മകളിലെ അംഗത്വവും അദ്ദേഹത്തെ അതീന്ദ്രിയവാദ ത്തിലേക്ക് അടുപ്പിച്ചു.അതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങളുടെ ഊഷരസ്വഭാവത്തെക്കാള്‍ അദ്ദേഹം കവിതയില്‍ ആവിഷ്ക്കരിച്ചത് ഭാവനയുടെ പ്രവാഹത്തെയാണ്. ആധുനികശാസ്ത്രത്തിന്റെ യുക്തിമാത്രചിന്തയോട് അദ്ദേഹം പരാങ്മുഖനായിരുന്നു.ഈ കാഴ്ചപ്പാടിന്റെ പരിണിതഫലമായ Wandering of Oisinല്‍ ഐറിഷ് മിഥോളജി യും മിസ്റ്റിക് ദര്‍ശനങ്ങളും ഇടകലര്‍ന്ന ശുദ്ധസൗന്ദര്യവാദത്തിന്റെ കാവ്യമാതൃക കാണാനാകും. ഐറിഷ് ജനതയുടെ നാടോടിസംസ്ക്കാരത്തിലും കലകളിലും അതീവതല്പരനായ യേറ്റ്സ് 1888ല്‍ ഐറിഷ് നാടോടി ക്കഥകളുടെയും മാന്ത്രികകഥകളുടെയും ഒരു സമാഹാരം എഡിറ്റ്‌ ചെയ്ത് Fairy and Folk Tales of the Irish Peasantryഎന്ന പേരില്‍ പ്രസിദ്ധീകരിച്ചു.പില്‍ക്കാലത്ത് ശക്തമായിത്തീര്‍ന്ന ഫോക് ലോര്‍ പഠനങ്ങള്‍ക്ക് നാന്ദി കുറിച്ച ചുവടുവെയ്പായി ഈ സമാഹാരത്തെ പരിഗണിക്കാം.

ഐറിഷ് ദേശീയവാദിയായിരുന്നെങ്കിലും യേറ്റ്സിന്റെ മുഖ്യശ്രദ്ധ സാഹിത്യവും കലയുമായിരുന്നു. സാഹിത്യ ത്തിലൂടെ ദേശീയൈക്യത്തിന്റെ സമഗ്രബോധം സൃഷ്ടിക്കാനും അതിലൂടെ ഐറിഷ് ജനതയുടെ പാരമ്പര്യവും സ്വത്വവും പ്രകാശിപ്പിക്കാനും സാധിക്കുമെന്ന് യേറ്റ്സ് വിശ്വസിച്ചു. വിഖ്യാതമായ ഐറിഷ് നാടകവേദിയുടെ ഉപജ്ഞാതാക്കളില്‍ ഒരാള്‍ യേറ്റ്സായിരുന്നു. 1902 ല്‍ യേറ്റ്സ് രചിച്ച Cathleen Ni Houlihan എന്ന നാടക ത്തിന്റെ അവതരണത്തോടെ തുടക്കം കുറിച്ച ഈ നാടകാവതരണവേദി പില്‍ക്കാലത്ത് ആബീ തീയേറ്റര്‍ (abbeytheatre) എന്ന പേരില്‍ പ്രശസ്തമായി. The Land of Heart's Desire, The Hour Glass, The King's Threshold തുടങ്ങിയ യേറ്റ്സിന്റെ രചനകള്‍ ഈ തീയറ്ററില്‍ അരങ്ങേറിയ പ്രധാനനാടകങ്ങളാണ്.

1900നു ശേഷം യേറ്റ്സിന്റെ കവിതകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും അനുവാചകശ്രദ്ധ നേടുകയും ചെയ്തു. സ്വപ്നസമാനമായ അനുഭവങ്ങളെ നാടോടിത്തത്തോടെ ആഖ്യാനം ചെയ്ത The Wind among the Reeds, അതീന്ദ്രിയദര്‍ശനങ്ങളില്‍ രൂപം കൊണ്ടതും ആസ്തിക്യബോധം നിഴലിക്കുന്നതുമായ In the Seven Woods, The Green Helmet എന്നീ കൃതികള്‍ ഇക്കാലത്താണ് പുറത്തു വരുന്നത്. 1913 ല്‍ ടാഗോര്‍ രചിച്ച ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ആമുഖം എഴുതിയതും യേറ്റ്സാണ്. (1913ലെ നോബല്‍ സമ്മാനം ടാഗോറിന് ലഭിക്കുന്നതില്‍ ഈ ആമുഖത്തിനും പങ്കുണ്ടെന്ന് നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.) 1914 ല്‍ പ്രസിദ്ധീകരിച്ച Responsibilities and Other Poems എന്ന സമാഹാരത്തിലെത്തുമ്പോഴേക്കും വേറിട്ടൊരു കാവ്യാവബോധം യേറ്റ്സ് ആര്‍ജ്ജിക്കുന്നത് കാണാം. സ്വപ്നലോകങ്ങളില്‍ നിന്നും ആധുനികജീവിതത്തിന്റെ പരുക്കന്‍ പ്രതലങ്ങളിലേക്ക് കവിത പരിണമിക്കുന്നത് ഈ അവസരത്തിലാണ്.അതോടൊപ്പം അപൂര്‍വ്വതയും ധ്വനന ശേഷിയും അവകാശപ്പെടാവുന്ന കാവ്യബിംബങ്ങളുടെ സമ്പന്നതയും ഇക്കാലത്തെ കവിതകളുടെ പ്രത്യേകതയാണ്.1917-ല്‍ Wild Swans at Coole പുറത്തുവരുന്നതോടെ ഇംഗീഷ് കവികളില്‍ സമാനതകളി ല്ലാത്ത പ്രതിഭാശാളിയായി യേറ്റ്സ് മാറി.കാവ്യശൈലിയുടെ തികവ് , വികാര- വിചാരങ്ങളുടെ ഹൃദ്യമായ സമന്വയം, യാഥാര്‍ത്ഥ്യങ്ങളുടെയും മിസ്റ്റിക്ദര്‍ശനങ്ങളുടെയും ഇഴയടുപ്പം എന്നിവയെല്ലാം ആ കവിതകളില്‍ ദൃശ്യമായിരുന്നു. 1923ലെ നൊബേല്‍ പുരസ്ക്കാരത്തിന് യേറ്റ്സ് അര്‍ഹനായി.

പില്‍ക്കാലത്ത് The Tower , The Winding Stair തുടങ്ങിയ കാവ്യസമാഹാരങ്ങളിലൂടെ അദ്ദേഹം പ്രശസ്തിയുടെ ഉയരങ്ങളില്‍ എത്തിച്ചേര്‍ന്നു.യൗവനകാലം കഴിഞ്ഞും കവിതയുടെ ലോകങ്ങളില്‍ കരുത്തോടെ സഞ്ചരിച്ച വ്യക്തിയായിരുന്നു യേറ്റ്സ്. അദ്ദേഹത്തിന്റെ മികച്ച രചനകള്‍ പലതും അവസാനകാലത്താണ്‌ രചിക്കപ്പെട്ടത്. മരണത്തോളം കാവ്യകലയെക്കൊണ്ട് തേരോടിപ്പിച്ച ആ പ്രതിഭാശാലി ''ക്ഷീണിക്കാത്ത മനീഷയ്ക്കും മഷിയുണങ്ങാത്ത പേനയ്ക്കും" നിദര്‍ശനമായിരുന്നു. ഏകാകിയായ മനുഷ്യന്റെ സാമൂഹിക പ്രവത്ത നമാണ് കല ( A work of art is a social act of a solitary man) എന്ന് വിശ്വസിച്ചിരുന്ന യേറ്റ്സ് സാഹി ത്യത്തില്‍ രണ്ട് അനിവാര്യ മൂല്യങ്ങളെയാണ് എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചത്. സ്ഥിരോത്സാഹവും ആനന്ദ വും- അവ തന്റെ രചനകളിലൂടെ അദ്ദേഹം വായനക്കാര്‍ക്കും പകര്‍ന്നു നല്‍കി. 1939ല്‍ ഫ്രാന്‍സില്‍ വച്ചാണ് അദ്ദേഹം അന്തരിക്കുന്നത്. താന്‍ മരിക്കുമ്പോള്‍ കുട്ടിക്കാലവസതിയായ കൗണ്ടിസ്ലിഗോയില്‍ത്തന്നെ സംസ്ക്ക രിക്കണം എന്ന് യേറ്റ്സിന് ആഗ്രഹമുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധമായിരുന്നതിനാല്‍ 1948ല്‍ മാത്രമാണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം സ്വന്തം ദേശത്തേക്ക് കൊണ്ടുവന്ന് സംസ്ക്കരിക്കാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ കുഴിമാടത്തില്‍ ഇങ്ങനെയൊരു ചരമവാക്യം രേഖപ്പെടുത്തിയിരിക്കുന്നു.
(അദ്ദേഹത്തിന്റെ Under Ben Bulben എന്ന കവിതയിലെ അവസാന മൂന്നുവരി.)


Cast a cold Eye
On Life, on Death.
Horseman, pass by!
(ജീവിതത്തിന്മേല്‍,മൃത്യുവിന്മേല്‍
തണുത്തുറഞ്ഞൊരു നോട്ടമെറിഞ്ഞു
കടന്നുപോകുക , അശ്വാരൂഢാ..!)

ആരണ്യഹംസങ്ങള്‍

1917ല്‍ പ്രസിദ്ധീകരിച്ച കവിതയാണ് ആരണ്യഹംസങ്ങള്‍ (The Wild Swans at Coole). യേറ്റ്സിന്റെ കാവ്യസങ്കല്പത്തെയും ജീവിതവീക്ഷണത്തെയും സമുജ്ജ്വലമായി പ്രകാശിപ്പിക്കുന്ന കവിതയാണിത്. പ്രകൃതി ദൃശ്യങ്ങളുടെ ആഖ്യാനത്തിലൂടെ മനുഷ്യജീവിതത്തെ സംബന്ധിച്ച അഗാധമായ ദര്‍ശനം അവതരിപ്പിക്കുന്ന രചന.കാവ്യപദഘടന (poetic diction), ബിംബകല്പനകള്‍,താളാത്മകത എന്നിവയിലെല്ലാം അപൂര്‍വ്വചാരുത പ്രകടമാകുന്ന ഈ കവിത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് കവിയായ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്. മൗലികരചനയുടെ ഭംഗിയും സ്വാരസ്യവും ഒട്ടും ചോര്‍ന്നുപോകാതെയുള്ള ഈ വിവര്‍ത്തനം കവിതാവിവര്‍ത്ത നത്തില്‍ അനുകരണീയമായ ഒരു മാതൃക തന്നെയാണ്.

ഒരു വനദൃശ്യത്തില്‍ നിന്നാണ് കവിത ആരംഭിക്കുന്നത്. ശരത്കാലസൗന്ദര്യം അണിഞ്ഞു നില്‍ക്കുന്ന വനവീഥിയിലൂടെ സഞ്ചരിക്കവേ സായന്തനദീപ്തമായ ആകാശത്തെ കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പി ക്കുന്ന തടാകം കവി കാണുന്നു. ജലനിപാതത്തിനരികിലുള്ള പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അന്‍പത്തൊമ്പത് വനഹംസങ്ങള്‍.അവയെ നോക്കി നില്‍ക്കവേ പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദൃശ്യം താന്‍ കണ്ടത് കവിയോര്‍ക്കുന്നു.എണ്ണിത്തീരും മുമ്പ് അവ വിശാലമായ ചിറകുകള്‍ വീശി പറന്നു മറഞ്ഞതും കവി ഓര്‍മ്മി ക്കുന്നു.
ആ ദൃശ്യാനുഭവത്തിനു ശേഷം കാലവും ജീവിതവുമെത്രമേല്‍ മാറിയെന്നോര്‍ത്ത് കവി വിഷാദവാനാകുന്നു. മാറ്റമില്ലാത്തത് വനഹംസങ്ങള്‍ക്ക് മാത്രം. അവ വിഷാദമേതുമില്ലാതെ കാമുകഹൃദയവുമായി തടാകത്തില്‍ നീന്തുന്നു,പറന്നുയരുന്നു.അവയുടെ ഹൃദയങ്ങളെ ഒരിക്കലും മരവിപ്പ് ബാധിക്കുന്നില്ല. സ്ഥിരോത്സാഹവും തീവ്രാ ഭിലാഷവും അവയെ എന്നും അനുഗമിക്കുന്നു. നിഗൂഢമായ സൗന്ദര്യത്തിന്റെ ഉടമകളാണ് അവ. എവിടെ കൂടു കള്‍ കൂട്ടിയാലും ഏതു തടാകക്കരയില്‍ നിരന്നാലും കാഴ്ചയില്‍ അനുഭൂതി പകരുന്നവര്‍. മറ്റൊരു പ്രഭാതത്തില്‍ താന്‍ ഉണരുമ്പോഴേക്കും അവ പറന്നു പോയേക്കാം. എങ്കിലും മറ്റൊരിടത്ത് ആ വനഹംസങ്ങള്‍ മനുഷ്യ നയനങ്ങള്‍ക്ക് നിര്‍വൃതിയേകാന്‍ വിഹരിക്കുന്നുണ്ടാവും.

കാലത്തിന്റെ അനുസ്യൂതമായ പ്രയാണത്തെയും അതിനു സാക്ഷിയായി നില്‍ക്കുന്ന മനുഷ്യജീവിതത്തെയും ചിത്രീകരിക്കുന്ന കവിതയാണ് ആരണ്യഹംസങ്ങള്‍. ക്ഷണികമായ ആയുസ്സിനും അനുഭവങ്ങള്‍ക്കുമപ്പുറം ശ്വാശ്വതമായി നില്‍ക്കുന്ന ജീവിതസൗന്ദര്യത്തിന്റെ പ്രകൃതിപാഠമാണ് ഈ കവിത.ശരത്കാലത്തെ വന പാത വര്‍ണ്ണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. ഇലകള്‍ പച്ചയുപേക്ഷിച്ച് ചുവന്ന നിറമണിയുന്ന ഇല കൊഴിയും വരണ്ട കാലം. സാന്ധ്യാകാശവും ഇലകളുടെ നിറവും ആകാശത്തെ പ്രതിഫലിപ്പിക്കുന്ന തടാകവു മെല്ലാം കുങ്കുമവര്‍ണ്ണത്തിന്റെ ശോഭയില്‍ മുങ്ങിനില്‍ക്കുന്ന പശ്ചാത്തലവര്‍ണ്ണന മിഴിവുറ്റതാണ്. ഈ സൗന്ദര്യം ഒട്ടും നഷ്ടപ്പെടാതെ ചുള്ളിക്കാട് മലയാളത്തിലേക്ക് പകര്‍ത്തിയെടുത്തിട്ടുണ്ട്.
( Under the October twilight the water
Mirrors a still sky; എന്ന വരി
കണ്ണാടി പോലെ തെളിഞ്ഞ തടാകത്തില്‍
നന്നായി ബിംബിച്ചു ശാന്തസന്ധ്യാംബരം"
എന്ന് കാവ്യഭംഗി നിലനിര്‍ത്തിക്കൊണ്ട് തന്നെ അദ്ദേഹം വിവര്‍ത്തനം ചെയ്യുന്നു.) ആ സായന്തനദീപ്തിയി ലാണ് കവി അമ്പത്തൊമ്പത് വനഹംസങ്ങളെ കാണുന്നത്.

പത്തൊമ്പത് വര്‍ഷങ്ങക്ക് മുമ്പ് വനഹംസങ്ങളെ തടാകക്കരയില്‍ കണ്ടത് കവി ഓര്‍മ്മിക്കുന്നു. ഹംസങ്ങള്‍ കാലത്തിന്റെ പ്രതീകം തന്നെയാവാം.അവയുടെ പ്രയാണം കാലപ്രയാണം തന്നെയാവാം.ആ പ്രയാണത്തില്‍ ജീവിതം എത്രമേല്‍ മാറുന്നു. വനഹംസങ്ങളെപ്പോലെ വലിയ ചിറകു വിരിച്ച് എത്ര വേഗത്തിലാണ് കാലം പറന്നു മറയുന്നത്.എണ്ണിത്തീര്‍ക്കും മുമ്പ് കണ്ണില്‍ നിന്നും മറയുന്നത്.കാലം കടന്നുപോകുമ്പോള്‍ മാറ്റങ്ങള്‍ക്ക് സാക്ഷിയായി മാത്രം നില്‍ക്കേണ്ടി വരുന്ന മനുഷ്യന്‍ വിഷാദിയാവുന്നു.എന്നാല്‍ കാലഹംസങ്ങള്‍ക്ക് വിഷാദ മില്ല.
"കാലം തൊടാത്ത ഹൃദയങ്ങളുമായി
ലീലാരസത്തില്‍ പറക്കുകയാണവ ” എന്ന് വനഹംസങ്ങളെപ്പറ്റി പറയുന്നു. പ്രായമാകാത്ത ഹൃദയങ്ങളുള്ളവര്‍
( Their hearts have not grown old) എന്നാണ് ആംഗലേയത്തില്‍.കാലം ബാധിക്കാത്തതും പ്രായം ചെല്ലാ ത്തതുമായ ഒരേയൊരു പ്രതിഭാസമാണല്ലോ കാലം. അടങ്ങാത്ത വികാരത്തോടെ, സ്ഥിരോത്സാഹത്തോടെ, ഇച്ഛാശക്തിയോടെ അവ വിഹരിയ്ക്കുന്നു.

മറ്റൊരു നാളില്‍ താനുണരുമ്പോള്‍ വനഹംസങ്ങള്‍ പറന്നെവിടേയ്ക്കോ പോയിടാം. തന്റെ അസ്തിത്വത്തിന്റെ നിസ്സാരത കവി തിരിച്ചറിയുന്നു. ആത്മനിരപേക്ഷമായ ശാശ്വതസത്യമായി, സൗന്ദര്യമായി കാലം എന്നും ഇവിടെ തുടരും. മറ്റാര്‍ക്കൊക്കെയോ നിര്‍വൃതികരമായ അനുഭവങ്ങള്‍ കാത്തുവച്ചുകൊണ്ട്, ആത്യന്തികമായ പൊരുളായി കാലമാകുന്ന വനഹംസങ്ങള്‍ എല്ലാക്കാലത്തും ദര്‍ശനം നല്‍കിക്കൊണ്ടേയിരിക്കും.

ഈ കവിതയില്‍ വ്യത്യസ്തമായ രണ്ട് മാനസികാവസ്ഥകള്‍ കാണാന്‍ കഴിയും. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയനാവേണ്ടി വരുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥയെ സംബന്ധിച്ചുള്ള ആകുലത ഒന്ന്. പലതും മറഞ്ഞാലും വരുംകാലങ്ങളിലും മനുഷ്യജീവിതം സുന്ദരമായിത്തന്നെ തുടരും എന്ന പ്രതീക്ഷ മറ്റൊന്ന്.
വിപരീതഭാവത്തിലുള്ള ഈ ചിന്തകളുടെ സമന്വയമാണ് ആരണ്യഹംസങ്ങള്‍ എന്ന കവിതയുടെ മാറ്റ് വര്‍ദ്ധി പ്പിക്കുന്നത്.

'ആരണ്യഹംസങ്ങള്‍' യേറ്റ്സിന്റെ ഹൃദയസാക്ഷ്യമാണെന്നു പറയാം. എല്ലാം മാറുന്ന കാലത്ത് ( all is changed)ജീവിക്കേണ്ടി വരുന്നതിന്റെ വേദനയില്‍ നിന്നാണ് കവിതയുടെ ജനനം.ഒന്നാം ലോകമഹായുദ്ധവും ഐറിഷ് ആഭ്യന്തരയുദ്ധവുമെല്ലാം അരങ്ങേറിയ ശപ്തകാലങ്ങളെ ആ പരിണാമദുഃഖം അടയാളപ്പെടുത്തുന്നു. ചരിത്രപരമായ ഇത്തരം ആകുലതകളെ നേരിട്ടവതരിപ്പിക്കാതെ പ്രകൃതിദൃശ്യാവിഷ്ക്കാരങ്ങളിലൂടെയും ബിംബ നിഷ്ഠസൂചനകളിലൂടെയും ലളിതമായി പറഞ്ഞുവയ്ക്കുകയാണ് കവി. വൈയക്തികമായ ദുഃഖസ്മൃതികളുടെ വിപരീ തദൃശ്യാനുഭവമായി ആരണ്യഹംസങ്ങള്‍ കവിതയില്‍ പരിണമിക്കുന്നു. ലോകത്തില്‍ അനശ്വരമായി തുടരുന്ന അനിവാര്യഭംഗിയായാണ് അവ കവിതയില്‍ നിന്നും പറന്നുയരുന്നത്. പ്രായം കീഴടക്കാത്ത മനസ്സും സ്ഥിരോ ത്സാഹവും തീവ്രാഭിനിവേശവും തുളുമ്പുന്ന മനസ്സ് ലോകത്തിന്നൊരിക്കലും കൈമോശം വരില്ലെന്ന ശുഭാപ്തി വിശ്വാസത്തിന്റെ ചിറകടിയൊച്ചകള്‍ ഈ കവിതയില്‍ കേള്‍ക്കാം.

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ജഡം

അയാള്‍ ശരിക്കും ഉറക്കം നടിക്കുകയായിരുന്നു
മരിച്ചെന്നു കരുതി
ചുറ്റും അലമുറയിടുന്നവരെ
പറ്റിക്കാന്‍ വേണ്ടി
കണ്ണടച്ചു കിടക്കുകയായിരുന്നു

കുറുകലായും കുറ്റപ്പെടുത്തലായും
പരിഭവമായും ആശ്വാസമായും
കൂടെ നിക്കുന്നോളുടെ..അവളുടെ 
നെഞ്ചുലയ്ക്കുന്ന ഏങ്ങലില്‍
പിടിവിട്ട്
ഉണര്‍ന്നാലോയെന്നു ഭയന്ന്
അവളെ തൊടാനാഞ്ഞ കൈകള്‍
ദേഹത്തോട് ചേര്‍ത്തമര്‍ത്തി
കിടക്കുകയായിരുന്നു.
ആദ്യമൊക്കെ
ആള്‍ക്കൂട്ടത്തെ കണ്ട് പേടിച്ച്
പിന്നെ പരിചയം വന്ന്
അവര്‍ക്കിടയില്‍
ജീപ്പോടിക്കുന്ന
നാലുവയസ്സുള്ള മകനോടൊപ്പം
കളിച്ചാലോ എന്ന്
മനസ്സ് കുതിച്ചെങ്കിലും
ശ്വാസമടക്കിപ്പിടിച്ചു തന്നെ
കിടക്കുകയായിരുന്നു.

കിടപ്പിനിടയില്‍
കഴുത്തില്‍ വന്നു മുട്ടി വിളിച്ചൊരു നോവ്
വാതില്‍ തുറക്കാ‍ത്തതിനാല്‍
കണ്ണിലേക്ക് വഴിതെറ്റിക്കയറി
ഒരു തുള്ളിയായ്
കോണിലേക്കിറ്റു.
മറ്റുള്ളവര്‍
കള്ളം കണ്ടാലോയെന്നു ഭയന്ന്
അയാളതിനെ ഒരു സ്വപ്നമാക്കി മാറ്റി.

സ്വപ്നത്തില്‍
അയാളും ഭാര്യയും മകനും
കടല്‍ത്തീരത്ത് കാറ്റുകൊണ്ടുനടന്നു
മാരുതിയില്‍ പാട്ടുവെച്ച് ചുറ്റിയടിച്ചു
പാര്‍ക്കിലെ പുല്‍ത്തകിടിയില്‍
മകന്റെ കളി കണ്ടിരുന്നു

വീടിനു പുറത്തേക്ക്
അയാളെ എടുത്തപ്പോഴേക്കും
അയ പൊട്ടി
മണ്ണുപറ്റിയ
നനഞ്ഞ തുണിയായ്
വീണു പോയല്ലോ അവള്‍
അമ്മയുടെ കരച്ചിലു കണ്ടിട്ട-
മ്പരന്നു കരയുന്നാ കൊച്ചിനേയെടുക്കടീ
എന്നു
കരയാനോങ്ങിയിട്ടും
നനയാത്ത കോടിത്തുണിയെ
പുതപ്പാക്കി
ഉറക്കം നടിക്കുകയാണയാള്‍

സ്വപ്നത്തിലിപ്പോള്‍
അവര്‍ പാര്‍ക്കില്‍ നിന്നു
തിരിച്ച് പോവുകയാണ്
കപ്പലണ്ടിയും പോപ് കോണും കൊറിക്കുകയാണ്
ഐസ്ക്രീം നുണഞ്ഞു നടക്കുകയാണ്
മകന്റെ തിരുമാലിത്തരം കണ്ട്
ചിരിച്ചുചിരിച്ച് കുഴയുകയാണ്

വായ്ക്കരിയുടെ തണുപ്പ് ചുണ്ടിലേക്കും
പാല്‍മണം മൂക്കിലേക്കും
ഒലിക്കുന്നതറിഞ്ഞിട്ടും
അയാള്‍ എഴുന്നേല്‍ക്കുന്നില്ല
മീതെ വിറകുകൊള്ളികളെടുത്തുവെയ്ക്കുമ്പോള്‍
പിടഞ്ഞെഴുന്നേറ്റോടി
നാട്ടുകാരെ പേടിപ്പിക്കാന്‍
അയാള്‍ കിടന്നു കൊടുക്കുകയാണ്.

സ്വപ്നത്തിലിപ്പോള്‍
ഹോട്ടലിലിരുന്ന്
കൊതിയോടെ ഭക്ഷണം കഴിക്കുന്ന മകനെ
അതിലും കൊതിയോടെ
നോക്കിയിരിക്കുകയാണയാള്‍
തക്കം കിട്ടിയപ്പോള്‍
ഒരു മുറി പൊറോട്ടാക്കഷ്ണം
അവളുടെ നാണത്തിലേക്ക്
വാരിക്കൊടുത്തു...

ചടങ്ങുകളെല്ലാം കഴിഞ്ഞു
ചിതയ്ക്കായ് തീ കൊളുത്തിയപ്പോഴും
അതാളിപ്പടര്‍ന്ന്
എല്ലാം മായ്ച്ചപ്പോഴും
അയാളെഴുന്നേല്‍ക്കാതിരുന്നത്
മരിച്ചിട്ടല്ല
സ്വപ്നം പൂര്‍ത്തിയാക്കാനായ്
അയാള്‍ ഉറക്കം നടിക്കുകയായിരുന്നു
സ്വപ്നത്തില്‍
നഷ്ടപ്പെട്ട ജോലി തിരികെക്കിട്ടേണ്ടതുണ്ട്
വീടുപണി പൂര്‍ത്തിയാക്കേണ്ടതുണ്ട്
കടങ്ങളൊക്കെ അടച്ചു തീര്‍ക്കേണ്ടതുണ്ട്
പണയപ്പണ്ടങ്ങളൊക്കെ
ലേലത്തിനു വെയ്ക്കും മുമ്പേ
അവളെ അണിയിക്കേണ്ടതുണ്ട്.

ആക്സിഡന്റ്

ഇവിടെവെച്ചാണാ സംഭവം നടന്നതെന്ന് പറഞ്ഞപ്പോൾ
ബസിന്റെ സൈഡ് സീറ്റിലിരുന്ന്
പുറത്തേക്ക് നീ
ഉദാസീനമായി നോക്കുമ്പോലെയായിരുന്നില്ല
ഇവിടെവെച്ചാ സംഭവം നടന്നപ്പോൾ
ഞാൻ നോക്കിയിരുന്നത്

ആ ചെറുപ്പക്കാരന്റെ തല പാടേ തകർന്നുപോയിരുന്നു
കണ്ണുകൾ പുറത്തേക്ക് തെറിച്ചുവീണിരുന്നു
പിടച്ചില് പോലുമവസാനിച്ച്
ചോരയിൽ കിടക്കുകയായിരുന്നു അയാൾ

സ്വന്തം മരണത്തിൽ ബദ്ധശ്രദ്ധനായ്
ചോരക്കുളത്തിൽ മലർന്നുകിടക്കുകയായിരുന്നു - എന്നെല്ലാം
ഇപ്പോൾ കവിതയാക്കാമെങ്കിലും.

എന്നാലിവിടെവെച്ചാ സംഭവം നടക്കുമ്പോൾ
അവിടെയുണ്ടായിരുന്നവരിലൊരാളായ് വിറച്ചുപോയതല്ലാതെ
ഒന്നുമെഴുതിയില്ലെവിടെയും.
കാണുന്നുവെന്നും തോന്നിയില്ല , കണ്ടു നിന്നതല്ലാതെ.
പാതയ്ക്കിരുവശവും കിലോമീറ്ററുകളോളം
ജിജ്ഞാസയുടെ കണ്ണുകൾ ഗതാഗതക്കുരുക്ക് തീർത്തിരുന്നു
എന്ന പ്രയോഗം അപായമണി മുഴക്കി അവിടേക്ക് വന്നിരുന്നില്ല.

ചെറുപ്പക്കാരനെ ഇടിച്ചിട്ടിട്ട് ഓടിച്ചുപോയ വണ്ടിയുടെ
പിൻചക്രം
അവന്റെ ചോരയിലൂടെ കയറിപ്പോയതിന്റെ പാടുകൾ
റോഡിലല്പദൂരം കിടന്നിരുന്നു
പിന്നെയത് മാഞ്ഞ് , മാഞ്ഞ്
ചോരപ്പാടില്ലാതെ , ഒന്നുമില്ലാതെ പോയി...
ടാറിട്ട റോഡും ടയറിന്റെ റബ്ബറും
ചോരയുടെ നനവിലും പശിമയിലും അൽപനേരം ഒച്ചയുണ്ടാക്കിയത്
എനിക്കിപ്പോൾ കേൾക്കാം
അത് കവിതയാകാം ; പക്ഷേ,അതായിരുന്നില്ലല്ലോ സംഭവം

ഇടിച്ചിട്ടിട്ടു പോയ വണ്ടി
ഇപ്പോളെവിടെയായിരിക്കുമെന്നറിയില്ല
ചിലപ്പോൾ കണ്ണൂരോ കോയമ്പത്തൂരോ എത്തിക്കാണും
അല്ലെങ്കിൽ മറ്റെവിടെയോ
ചിലപ്പോൾ പോർച്ചിൽ
ചിലപ്പോൾ രഹസ്യഗോഡൌണിൽ
ചിലപ്പോൾ പോലീസ് സ്റ്റേഷനിൽ
ചിലപ്പോൾ മറ്റൊരപകടത്തിൽ

എവിടെയായാലും
അതിന്റെ പിൻചക്രങ്ങളിൽ നിന്ന്
ചോരപ്പാട് മാഞ്ഞുപോയതു പോലെ
റോഡിലേക്കുള്ള നോട്ടം പോലെ
ഞെട്ടലുകളെ കവിതയാക്കും പോലെ
ഉദാസീനമായി കിടക്കുന്നുണ്ട് 
ഇപ്പോളാ സംഭവം
ഇവിടെത്തന്നെ.

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

അമ്മ എന്നെ ഉറക്കിയ നാളുകൾ
പട്ടുപോൽ പാട്ടു കേട്ടൊരു നാൾകൾ

2012, മേയ് 23, ബുധനാഴ്‌ച


ബിരുദപഠനക്കുറിപ്പ്-1
സിനിമ - സംവിധായകന്റെ കല


പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലാണ് ചലച്ചിത്രം(സിനിമ) എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാകുന്നത്.അതിനു മുമ്പ്തന്നെ ചലിക്കുന്ന ചിത്രങ്ങളുടെ സാക്ഷാത്കാരത്തിനു വേണ്ടി നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്.അതെല്ലാം സിനിമയെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ന യിച്ച നിരന്തരശ്രമങ്ങളായിരുന്നു.1895-ല്‍ പാരീസിലെ ഗ്രാന്റ് കഫെയില്‍ ലൂമിയര്‍ സഹോദരന്മാര്‍ തുടങ്ങി വച്ച ചലച്ചിത്രപ്രദര്‍ശനത്തിന്റെ ചരിത്രം ഒരു നൂറ്റാണ്ട് പിന്നിട്ട് വര്‍ത്തമാനകാല ത്തിലെ ത്തിയിരിക്കുന്നു.ഈ കാലയളവിനുള്ളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച കലാരൂപമാകാന്‍ സിനിമയ്ക്കു സാധിച്ചിട്ടുണ്ട്.ദൃശ്യപരതയുടെ സങ്കീര്‍ണ്ണസാധ്യതകളെല്ലാമുപയോഗിച്ച് സിനിമ വളര്‍ന്നുകൊണ്ടേയി രിക്കുന്നു.ദൃശ്യബിംബങ്ങളുടെ ധ്വന്യാത്മകതകളിലൂടെ കലാത്മകതയെയും ആകര്‍ഷകമായ സമവാ ക്യങ്ങളുടെ (formula) ഉപയോഗത്തിലൂടെ ജനപ്രിയസംസ്കാരത്തെയും ഒരു പോലെ തൃപ്തിപ്പെടുത്താന്‍ ചലച്ചിത്രത്തിനു സാധിക്കുന്നുണ്ട്.ഒരേ സമയം കലയും കച്ചവടവുമാണ് സിനിമ.
വമ്പിച്ച മുതല്‍മുടക്ക്, കൂട്ടായ പ്രവര്‍ത്തനം,വ്യത്യസ്ത വേതനം,സങ്കീര്‍ണ്ണമായ നിര്‍മ്മാ ണപ്രക്രിയ,യന്ത്രവല്‍ക്കൃത സാങ്കേതികത്വം,അസംഖ്യം തൊഴിലാളികള്‍,അസാമാന്യമായ വിപണ നസാധ്യത – ഇവയെല്ലാം ചലച്ചിത്രനിര്‍മ്മാണത്തിന്റെ പ്രത്യേകതകളാണ്. ഒരു വ്യാവസായിക സം രംഭത്തെ സംബന്ധിച്ചും പ്രസക്തമായ സവിശേഷതകളാണിവ.‘സിനിമ‘ എന്നതു മാറ്റി ‘കാര്‍ഫാക്ട റി‘ എന്നെഴുതിയാലും ഈ പ്രത്യേകതകള്‍ അവിടെയും ബാധകമാകുന്നതു കാണാം.അങ്ങനെ നോ ക്കുമ്പോള്‍ സിനിമ ഒരു വ്യവസായമാണോ എന്ന സംശയം സ്വാഭാവികമായും ജനിക്കുന്നു. മൂലധന നിക്ഷേപത്തിലൂടെ ഉല്പാദനം നിര്‍വ്വഹിച്ച് ലാഭം കൊയ്യാവുന്ന ചരക്കായി(commodity) സിനിമയെകാ ണുമ്പോള്‍ അത് ഒരു വ്യവസായം തന്നെയാണ്.മിക്ക നിര്‍മ്മാതാക്കളും (producers) സിനിമയെ മന സ്സിലാക്കിയിരിക്കുന്നത് അങ്ങനെയാണ്. എന്നാല്‍ ഒരു സംവിധായകന്റെ കലാപ്രതിഭയുടെ അടയാ ളമായി സിനിമ തിരിച്ചറിയപ്പെടുമ്പോള്‍ അതിന് കല എന്ന സ്വരൂപം സിദ്ധിക്കുന്നു.ഇങ്ങനെകലയ്ക്കും കച്ചവടത്തിനും മദ്ധ്യേയുള്ള സംഘര്‍ഷഭൂമികയിലാണ് സിനിമയുടെ നിലനില്‍പ്പ്. അതുകൊണ്ടാണ് , “കച്ചവടക്കാരും കലാകാരന്മാരും തമ്മിലുള്ള കലഹഭരിതമായ ദാമ്പത്യത്തിലെ സന്തതിയാണ് സി നിമ“യെന്ന് ജൊസെഫ് ബോഗ്സ് (Joseph Boggs)എഴുതിയത്.

കച്ചവടലക്ഷ്യം മാത്രമുള്ള സിനിമയില്‍ സംവിധായകന്‍ ജനപ്രിയഘടകങ്ങളുടെ സംഘാടകന്‍ മാത്രമാണ്.എന്നാല്‍ കലാപരത അനുഭവപ്പെടുന്ന ചലച്ചിത്രങ്ങള്‍ക്കു പിന്നില്‍ സം വിധായകന്‍ ഒരു കലാകാരനായിത്തീരുന്നു.സിനിമ സംവിധായകന്റെ കലയായി മാറുന്നു. “കവിയും കടലാസും തമ്മിലുള്ള ബന്ധമാണ് സംവിധായകനും സെല്ലുലോയിഡും തമ്മില്‍” എന്ന് അടൂര്‍ ഗോ പാലകൃഷ്ണന്‍ എഴുതുന്നുണ്ട്.(സിനിമയുടെ ലോകം ;പുറം.5.കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട്.1995). മികച്ച സംവിധായകന്‍ ഒരു ശില്പിയെപ്പോലെയാണ്. നിര്‍മ്മാണപ്രക്രിയയില്‍ ചിലത് ഉപേക്ഷിച്ചും ചിലതു നിലനിര്‍ത്തിയും സിനിമയെന്ന യാഥാര്‍ത്ഥ്യത്തെ രൂപീകരിക്കുന്ന സംവിധായകനും മനസ്സിലുള്ള ശില്പത്തെ കല്ലിലും തടിയിലും സാക്ഷാത്ക്കരിക്കുന്ന ശില്പിയും സൃഷ്ടികര്‍മ്മത്തില്‍ സമാനരാണ്. ‘സ്കള്‍പ്ച്ചറിങ് ഇന്‍ ടൈം‘ (Sculpting in Time)എന്ന പുസ്തകത്തില്‍ ആന്ദ്രെ തര്‍ക്കോവ്സ്കി (Andre Tarkovsky) ഇങ്ങനെ എഴുതുന്നു :“മാര്‍ബിള്‍ കല്ലുകളില്‍ നിന്ന് ശില്പങ്ങള്‍ ഉണ്ടാക്കുന്നതു പോലെ, ജീവനുള്ള വസ്തുക്കളുടെ വലിയൊരു കലവറയായ കാലത്തില്‍ നിന്ന് സിനിമയുണ്ടാക്കുകയാണ് സംവിധായകന്റെ ദൌത്യം”.സമന്വയ(editing)ത്തിന്റെ കലയാണ് സിനിമ. എഡിറ്റിംഗ് നിയന്ത്രിക്കു ന്നത് സംവിധായകനാകയാല്‍, സംവിധായകന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് സിനിമയെന്നു പറയാം.

'സംവിധായകന്‍‘ എന്ന പദം ചലച്ചിത്രത്തിന്റെ യഥാര്‍ത്ഥസ്രഷ്ടാവിനെ കുറിക്കാന്‍ പര്യാപ്തമല്ലെന്ന് അടൂര്‍ ചൂണ്ടിക്കാട്ടുന്നു.സംവിധായകന്‍‘ എന്ന വാക്ക് നാടകവേദിയില്‍ നിന്ന് കടം കൊണ്ടതാണ്.നാടകത്തിലും സിനിമയിലും സംവിധായകന് ഒരേ ധര്‍മ്മമല്ല നിര്‍വഹിക്കാനുള്ളത്. ഒരു നാടകത്തെ ചിട്ടപ്പെടുത്താന്‍ നാടകസംവിധായകന് സാധിച്ചേക്കും. അരങ്ങിലെത്തിക്കഴിഞ്ഞാ ല്‍ നാടകത്തിന്മേലുള്ള സര്‍വ്വനിയന്ത്രണങ്ങളും അയാള്‍ക്ക് നഷ്ടപ്പെടുന്നു.അഭിനേതാവിന്റെ സ്വതന്ത്ര ഭൂമികയായ് അരങ്ങ് മാറുന്നു.എന്നാല്‍ സിനിമ നിര്‍മ്മാണ പ്രക്രിയയില്‍ പൂര്‍ണ്ണനിയന്ത്രണം സംവിധാ യകനു തന്നെയാണ്.ഓരോ ഷോട്ടും എങ്ങനെ ക്രമീകരിക്കണം,ഏതു ഘടകത്തിനു പ്രാമുഖ്യം നല്‍ക ണം,എന്തെല്ലാം എഡിറ്റ് ചെയ്തുനീക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സംവിധായകന്‍ തന്നെയാ ണ്.സംവിധായകന്റെ മേല്‍നോട്ടത്തില്‍ രൂപീകൃതമായ ദൃശ്യങ്ങള്‍ക്ക് മാത്രമേ സിനിമയിലൂടെ പ്രകാ ശനം സാധ്യമാകൂ.അതിനാല്‍ നാടക വേദിയില്‍ നിന്ന് കടംകൊണ്ട 'സംവിധായകന്‍‘ എന്ന പദം തി കച്ചും അര്‍ത്ഥശൂന്യമാണെന്ന് അടൂര്‍ വാദിക്കുന്നു.അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ “ചലച്ചിത്രസ്ര ഷ്ടാവ് എന്ന പൊരുളുള്ള 'realisateur' എന്ന ഫ്രഞ്ചുസങ്കല്പം നാം അംഗീകരിക്കുകയാണെങ്കില്‍ സംവി ധായകനെ മാമോദീസ മുക്കി ചലച്ചിത്രകാരനാക്കണം”.അതുകൊണ്ടാണ് സ്വന്തംചിത്രങ്ങളില്‍ സംവി ധാനം‘ എന്ന് ടൈറ്റില്‍ നല്‍കാതെ ‘സാക്ഷാത്ക്കാരം‘ എന്ന്‍ അടൂര്‍ എഴുതുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിലാണ് സിനിമ സംവിധാ യകന്റെ കലയാണെന്നുള്ള വാദം ശക്തി പ്രാപിക്കുന്നത്.1950-കളില്‍ ഫ്രാന്‍സില്‍, സംവിധായകനു പരമപ്രാധാന്യം നല്‍കുന്ന സമീപനം അഥവാ പൊളിറ്റിക് ദെ ഒതെഴ്സ് (politique de auteurs) രൂപം കൊണ്ടു.അമെരിക്കയില്‍ ഇത് ഒതെഴ്സ് തീയറി(auteurs theory) എന്നാണറിയപ്പെട്ടത്. സിനിമയുടെ കേന്ദ്രസ്ഥാനത്ത് സംവിധായകനെ പ്രതിഷ്ഠിക്കുന്ന നിലപാടുകളാണ് ഈ സമീപനത്തിന്റെ പ്രത്യേ കത.ഫ്രാന്‍സിലെ ‘കഹേ ദു സിനിമ‘ (Cahjers du Cinema), ഇംഗ്ലണ്ടിലെ ‘മൂവി‘ എന്നീ മാസികകളി ലൂടെയാണ് ‘ഒതെഴ്സ് തീയറി‘യുടെ സമീപനരീതികള്‍ക്ക് പ്രചാരം സിദ്ധിച്ചത്.ഫ്രാന്‍സില്‍ ആന്ദ്രെ ബേ സിനും അമെരിക്കയില്‍ ആന്‍ഡ്രു സാറിസും ഈ സമീപന രീതിയുടെ മുഖ്യവ്യക്താക്കളായി അറിയപ്പെ ടുന്നു. “നിര്‍മ്മാണപ്രക്രിയയുടെമേല്‍ സംവിധായകന് അധീശത്വം ലഭിക്കുമ്പോള്‍ മാത്രമേ അടുക്കും അര്‍ത്ഥവുമുള്ള ഒരു സിനിമ ലഭിക്കുന്നുള്ളൂ“ എന്ന് ആന്‍ഡ്രു സാറിസ് എഴുതി.‘ഒതെഴ്സ് തീയറി‘യുടെ നിലപാടുകള്‍ മുന്‍നിര്‍ത്തി സംവിധായകരെ രണ്ടായി തിരിക്കുന്നു.
1.ഒതെഴ്സ് (auteurs) അഥവാ സ്രഷ്ടാക്കള്‍
2.മെച്വെര്‍ എന്‍ സീന്‍ (mettuer en scene)അഥവാ സംഘാടകര്‍

സംവിധായകവ്യക്തിത്വം ചലച്ചിത്രത്തില്‍ പ്രകടമാകുമ്പോഴാണ് അത് സംവിധായ കന്റെ കലയായിത്തീരുന്നത്. അവതരണശൈലിയിലെ സവിശേഷതകളിലൂടെ ഒരു സംവിധായക ന്റെ മൌലികത വ്യക്തമാകുന്നു.ഒരു സംവിധായകന്‍ ഒരുക്കുന്ന ചിത്രീകൃതദൃശ്യത്തില്‍ (framed image) അയാളുടെ അവതരണശൈലിയുടെ സവിശേഷതകള്‍ ദര്‍ശിക്കാം. സംവിധായകവ്യക്തിത്വത്തിന്റെ കൈമുദ്രകള്‍ പ്രകടമാകുന്ന ചിത്രീകൃതദൃശ്യത്തിന്റെ ചില മേഖലകള്‍ നോക്കാം-
1.ആത്മനിഷ്ഠാ‍നുഭവങ്ങളുടെ ദൃശ്യവല്‍ക്കരണം- ബഷീറിനെപ്പോലുള്ള എഴുത്തുകാര്‍ ആത്മനിഷ്ഠമാ യ അനുഭവപശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് സാഹിത്യം രചിക്കുകയും ,ഈ രചനാരീതി അവരുടെശൈ ലീ സവിശേഷതയായി തിരിച്ചറിയപ്പെടുകയും ചെയ്തിട്ടുണ്ട്.ഇതുപോലെ സിനിമയില്‍ ആത്മനിഷ്ഠാനു ഭവങ്ങളുടെ ചിത്രീകരണം ചില സംവിധായകരുടെയെങ്കിലും പ്രത്യേകതയാണ്.ഫെല്ലിനിയുടെ 81/2 എന്ന ചിത്രത്തില്‍ അദ്ദേഹത്തെ കുട്ടിക്കാലം മുതല്‍ക്കെ വേട്ടയാടിയിരുന്ന സന്ദേഹവും കുറ്റബോധം നിറഞ്ഞ സ്മൃതിയും ചിത്രീകരിച്ചിരിക്കുന്നു.അകാലത്തില്‍ പൊലിഞ്ഞ അവതാര്‍ കൃഷ്ണകൌള്‍ എന്ന യുവ ഇന്ത്യന്‍സംവിധായകന്റെ ‘27 ഡൌണ്‍‘ എന്ന ചിത്രത്തില്‍ പിതൃ നിഷേധത്തിന്റെയും സംഘര്‍ ഷത്തിന്റെയും ആത്മാനുഭവങ്ങളാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.
2.‘മാസ്റ്റര്‍ മോട്ടിഫു‘കളുടെ( master motif) ആവര്‍ത്തിച്ചുള്ള ഉപയോഗം - ഒരു കലാരൂപത്തില്‍ പ്രത്യേ ക വിവക്ഷയില്‍ ആവര്‍ത്തിച്ചുകടന്നു വരുന്ന ബിംബങ്ങളോ പരാമര്‍ശങ്ങളോ സൂചനകളോ ആണ് ‘മാസ്റ്റര്‍ മോട്ടിഫ്‘.കോവിലന്റെ രചനകളില്‍ ദാരിദ്ര്യം ഒരു ‘മാസ്റ്റര്‍ മോട്ടിഫ്‘ ആണ്. സിനിമയിലും ഇത് പ്രകടമാണ്.ലൂയി ബുനുവെലിന്റെ സിനിമകളില്‍ ക്രൈസ്തവപൌരോഹിത്യത്തോടുള്ള എതിര്‍പ്പ് ‘മാസ്റ്റര്‍ മോട്ടിഫാ‘യി കടന്നു വരുന്നു. പള്ളിമണികളുടെ ഭീമാകാരത്വം, ദ്രവിച്ച പള്ളിഭിത്തികള്‍ ,ഒടി ഞ്ഞു തൂങ്ങിയകുരിശുകള്‍ എന്നീ ബിംബങ്ങളിലൂടെ ബുനുവെല്‍ അത് സമര്‍ത്ഥമായി ദൃശ്യവല്‍ക്കരിക്കു ന്നു.അദ്ദേഹത്തിന്റെ ‘നസാറിന്‍‘,‘വിറിഡിയാന‘ എന്നീ ചിത്രങ്ങള്‍ ഇതിനുദാഹരണമാണ്. ഷാബ്രോള്‍ സിനിമകളിലെ കുറ്റകൃത്യങ്ങള്‍,ഫെല്ലിനിസിനിമകളിലെ നൃത്തവും സര്‍ക്കസും,ഋത്വിക് ഘട്ടക്ക്സിനി മകളിലെ ഇന്ത്യാവിഭജനം,അരവിന്ദന്‍സിനിമകളിലെ യോഗാത്മകഭാവംപൂണ്ട പ്രകൃതി എന്നിവഒരോ സംവിധായകന്റെയും ‘മാസ്റ്റര്‍ മോട്ടിഫു‘കളാണ്
3.സാ‍ങ്കേതികമായ തനിമകള്‍- ചില സംവിധായകര്‍ അവരുടെ സിനിമകളില്‍ ചില സാങ്കേതിക സ വിശേഷതകള്‍ ആവര്‍ത്തിച്ചുപയോഗിക്കുന്നതു കാ‍ണാം.ഗൊദാദിന്റെ സിനിമകളില്‍ ജമ്പ് കട്ടിംഗ് ആ വര്‍ത്തിച്ചുവരുന്നു.ക്ലോസ്-അപ്പ്,മീഡിയം ഷോട്ടുകളോടുള്ള ബര്‍ഗ്മാന്റെ പ്രിയം പ്രസിദ്ധമാണ്.
4.മള്‍ട്ടിഫിലിം രചന- വി.കെ.എന്നിന്റെ കൃതികളില്‍ നാണ്വാര്, പയ്യന്‍,സര്‍ ചാത്തു എന്നീ കഥാപാത്ര ങ്ങള്‍ ആവര്‍ത്തിക്കുന്നതു പോലെ ഒരു സിനിമയുടെ തുടര്‍ച്ചയെന്ന വിധം മറ്റുസിനിമകള്‍ നിര്‍മ്മിക്കു ന്നതിനെയാണ് മള്‍ട്ടിഫിലിം രചന എന്നു പറയുന്നത്.അപു എന്ന കഥാപാത്രത്തിന്റെ ജനനവും ജീവി തപരിണാമങ്ങളും ചിത്രീകരിക്കുന്ന സത്യജിത് റായിയുടെ മൂന്ന് ചിത്രങ്ങള്‍- പഥേര്‍ പാഞ്ചാലി, അപരാ ജിതോ,അപുര്‍സന്‍സാര്‍- ഇതിനുദാഹരണമാ‍ണ്.ബര്‍ഗ്മാന്റെ ത്രൂ എ ഗ്ലാസ് ഡാര്‍ക്ക് ലി , വിന്റെര്‍ ലൈ റ്റ്സ്, ദ് സൈലന്‍സ് എന്നീ ചിത്രങ്ങളും മള്‍ട്ടിഫിലിം രചനയ്ക്ക് ഉദാഹരിക്കാം.
ഇങ്ങനെ സംവിധായകവ്യക്തിത്വം പ്രതിഫലിക്കുന്ന സിനിമകള്‍ അയാളുടെ കലാ സൃഷ്ടിയാണെന്നു തന്നെ പറയാം.സിനിമയില്‍ നടന്മാരുടെയോ മറ്റ് കലാകാരന്മാരുടെയോ കലാപ്ര വര്‍ത്തനം നിയന്ത്രണവിധേയമാണ്. എന്നാല്‍ സംവിധായകന്‍ അയാളുടെ സ്വാതന്ത്ര്യത്തിന്റെ രുചി കലാപ്രവര്‍ത്തനത്തില്‍ അറിയുന്നു.സ്വതന്ത്രമായ കലയാണ് യഥാര്‍ത്ഥകല.
സിനിമ സംവിധായകന്റെ കലയാണെന്ന വാദത്തെ ശക്തമായി എതിര്‍ക്കുന്നവരുമുണ്ട്. മാര്‍ക്സിസ്റ്റ് നിരൂപകര്‍ പറയുന്നത് ,സിനിമ സംവിധായകന്റെ കലയാണെന്ന വാദം ബൂര്‍ഷ്വാസൌന്ദ ര്യശാസ്ത്ര കല്പനയാണെന്നാണ്. വ്യക്തിപ്രഭാവസിദ്ധാന്തമാണ് ഈ വാദത്തിന്റെ അടിസ്ഥാനമെന്നവര്‍ കരുതുന്നു.ചലച്ചിത്രനിര്‍മ്മിതിയില്‍ നിന്നും അദ്ധ്വാനത്തെയും ഭൌതികാടിസ്ഥാനങ്ങളെയും പുറം ത ള്ളുന്ന ഈ വാദം സ്വീകര്യമല്ലെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു.ഘടനാവാദികളും(സ്ട്രക്ചറലിസ്റ്റുകള്‍) സിനിമ സംവിധായകന്റെ കലയാണെന്ന വാദത്തെ എതിര്‍ക്കുന്നവരാണ്. ചലച്ചിത്രത്തിലെ ഘടന യെ അപഗ്രഥിക്കുന്നതിലൂടെ ലഭിക്കുന്ന അര്‍ത്ഥമാണ് അതിനെ സൌന്ദര്യാത്മകമാക്കിത്തീര്‍ക്കന്ന തെന്ന് ഘടനാവാദികള്‍ വിശ്വസിക്കുന്നു.സംവിധായകനല്ല, സിനിമയിലെ അപഗ്രഥനവിധേയമാകു ന്ന ഘടനയാണ് പരമപ്രധാനമെന്നാണ് അവരുടെ വാദം.

സിനിമ സംവിധായകന്റെ കലയാണെന്ന വാദത്തിന് ഏറെ പ്രസക്തി ലഭിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്.താരാധിപത്യങ്ങളും താരസംഘടനകളും ഫാന്‍സ് അസ്സോ സ്സിയേഷനുകളുമെല്ലാംചേര്‍ന്ന് മലയാളിയുടെ ചലച്ചിത്രബോധത്തെ വികലമാക്കുമ്പോള്‍ സി നിമാസംവിധാനരംഗത്തെ ഒറ്റയാനായിരുന്ന ജോണ്‍ അബ്രഹാമിന്റെ വാക്കുകള്‍ ഓര്‍ക്കുന്നത് നന്നാ യിരിക്കും: “ എന്റെ സിനിമയില്‍ ഞാന്‍ കഴുതയെക്കൊണ്ട് അഭിനയിപ്പിച്ചിട്ടുണ്ട്.അത് കഴുതയ്ക്ക് വേണ്ടി യായിരുന്നില്ല;കഴുത എനിക്കു വേണ്ടി അഭിനയിക്കുകയായിരുന്നു.ഇത്രയേയുള്ളൂ സിനിമയില്‍ അഭിന യത്തിന്റെ കാര്യം”