2012, മേയ് 23, ബുധനാഴ്‌ച


ബിരുദപഠനക്കുറിപ്പ്-1
സിനിമ - സംവിധായകന്റെ കല


പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലാണ് ചലച്ചിത്രം(സിനിമ) എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാകുന്നത്.അതിനു മുമ്പ്തന്നെ ചലിക്കുന്ന ചിത്രങ്ങളുടെ സാക്ഷാത്കാരത്തിനു വേണ്ടി നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്.അതെല്ലാം സിനിമയെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ന യിച്ച നിരന്തരശ്രമങ്ങളായിരുന്നു.1895-ല്‍ പാരീസിലെ ഗ്രാന്റ് കഫെയില്‍ ലൂമിയര്‍ സഹോദരന്മാര്‍ തുടങ്ങി വച്ച ചലച്ചിത്രപ്രദര്‍ശനത്തിന്റെ ചരിത്രം ഒരു നൂറ്റാണ്ട് പിന്നിട്ട് വര്‍ത്തമാനകാല ത്തിലെ ത്തിയിരിക്കുന്നു.ഈ കാലയളവിനുള്ളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച കലാരൂപമാകാന്‍ സിനിമയ്ക്കു സാധിച്ചിട്ടുണ്ട്.ദൃശ്യപരതയുടെ സങ്കീര്‍ണ്ണസാധ്യതകളെല്ലാമുപയോഗിച്ച് സിനിമ വളര്‍ന്നുകൊണ്ടേയി രിക്കുന്നു.ദൃശ്യബിംബങ്ങളുടെ ധ്വന്യാത്മകതകളിലൂടെ കലാത്മകതയെയും ആകര്‍ഷകമായ സമവാ ക്യങ്ങളുടെ (formula) ഉപയോഗത്തിലൂടെ ജനപ്രിയസംസ്കാരത്തെയും ഒരു പോലെ തൃപ്തിപ്പെടുത്താന്‍ ചലച്ചിത്രത്തിനു സാധിക്കുന്നുണ്ട്.ഒരേ സമയം കലയും കച്ചവടവുമാണ് സിനിമ.
വമ്പിച്ച മുതല്‍മുടക്ക്, കൂട്ടായ പ്രവര്‍ത്തനം,വ്യത്യസ്ത വേതനം,സങ്കീര്‍ണ്ണമായ നിര്‍മ്മാ ണപ്രക്രിയ,യന്ത്രവല്‍ക്കൃത സാങ്കേതികത്വം,അസംഖ്യം തൊഴിലാളികള്‍,അസാമാന്യമായ വിപണ നസാധ്യത – ഇവയെല്ലാം ചലച്ചിത്രനിര്‍മ്മാണത്തിന്റെ പ്രത്യേകതകളാണ്. ഒരു വ്യാവസായിക സം രംഭത്തെ സംബന്ധിച്ചും പ്രസക്തമായ സവിശേഷതകളാണിവ.‘സിനിമ‘ എന്നതു മാറ്റി ‘കാര്‍ഫാക്ട റി‘ എന്നെഴുതിയാലും ഈ പ്രത്യേകതകള്‍ അവിടെയും ബാധകമാകുന്നതു കാണാം.അങ്ങനെ നോ ക്കുമ്പോള്‍ സിനിമ ഒരു വ്യവസായമാണോ എന്ന സംശയം സ്വാഭാവികമായും ജനിക്കുന്നു. മൂലധന നിക്ഷേപത്തിലൂടെ ഉല്പാദനം നിര്‍വ്വഹിച്ച് ലാഭം കൊയ്യാവുന്ന ചരക്കായി(commodity) സിനിമയെകാ ണുമ്പോള്‍ അത് ഒരു വ്യവസായം തന്നെയാണ്.മിക്ക നിര്‍മ്മാതാക്കളും (producers) സിനിമയെ മന സ്സിലാക്കിയിരിക്കുന്നത് അങ്ങനെയാണ്. എന്നാല്‍ ഒരു സംവിധായകന്റെ കലാപ്രതിഭയുടെ അടയാ ളമായി സിനിമ തിരിച്ചറിയപ്പെടുമ്പോള്‍ അതിന് കല എന്ന സ്വരൂപം സിദ്ധിക്കുന്നു.ഇങ്ങനെകലയ്ക്കും കച്ചവടത്തിനും മദ്ധ്യേയുള്ള സംഘര്‍ഷഭൂമികയിലാണ് സിനിമയുടെ നിലനില്‍പ്പ്. അതുകൊണ്ടാണ് , “കച്ചവടക്കാരും കലാകാരന്മാരും തമ്മിലുള്ള കലഹഭരിതമായ ദാമ്പത്യത്തിലെ സന്തതിയാണ് സി നിമ“യെന്ന് ജൊസെഫ് ബോഗ്സ് (Joseph Boggs)എഴുതിയത്.

കച്ചവടലക്ഷ്യം മാത്രമുള്ള സിനിമയില്‍ സംവിധായകന്‍ ജനപ്രിയഘടകങ്ങളുടെ സംഘാടകന്‍ മാത്രമാണ്.എന്നാല്‍ കലാപരത അനുഭവപ്പെടുന്ന ചലച്ചിത്രങ്ങള്‍ക്കു പിന്നില്‍ സം വിധായകന്‍ ഒരു കലാകാരനായിത്തീരുന്നു.സിനിമ സംവിധായകന്റെ കലയായി മാറുന്നു. “കവിയും കടലാസും തമ്മിലുള്ള ബന്ധമാണ് സംവിധായകനും സെല്ലുലോയിഡും തമ്മില്‍” എന്ന് അടൂര്‍ ഗോ പാലകൃഷ്ണന്‍ എഴുതുന്നുണ്ട്.(സിനിമയുടെ ലോകം ;പുറം.5.കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട്.1995). മികച്ച സംവിധായകന്‍ ഒരു ശില്പിയെപ്പോലെയാണ്. നിര്‍മ്മാണപ്രക്രിയയില്‍ ചിലത് ഉപേക്ഷിച്ചും ചിലതു നിലനിര്‍ത്തിയും സിനിമയെന്ന യാഥാര്‍ത്ഥ്യത്തെ രൂപീകരിക്കുന്ന സംവിധായകനും മനസ്സിലുള്ള ശില്പത്തെ കല്ലിലും തടിയിലും സാക്ഷാത്ക്കരിക്കുന്ന ശില്പിയും സൃഷ്ടികര്‍മ്മത്തില്‍ സമാനരാണ്. ‘സ്കള്‍പ്ച്ചറിങ് ഇന്‍ ടൈം‘ (Sculpting in Time)എന്ന പുസ്തകത്തില്‍ ആന്ദ്രെ തര്‍ക്കോവ്സ്കി (Andre Tarkovsky) ഇങ്ങനെ എഴുതുന്നു :“മാര്‍ബിള്‍ കല്ലുകളില്‍ നിന്ന് ശില്പങ്ങള്‍ ഉണ്ടാക്കുന്നതു പോലെ, ജീവനുള്ള വസ്തുക്കളുടെ വലിയൊരു കലവറയായ കാലത്തില്‍ നിന്ന് സിനിമയുണ്ടാക്കുകയാണ് സംവിധായകന്റെ ദൌത്യം”.സമന്വയ(editing)ത്തിന്റെ കലയാണ് സിനിമ. എഡിറ്റിംഗ് നിയന്ത്രിക്കു ന്നത് സംവിധായകനാകയാല്‍, സംവിധായകന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് സിനിമയെന്നു പറയാം.

'സംവിധായകന്‍‘ എന്ന പദം ചലച്ചിത്രത്തിന്റെ യഥാര്‍ത്ഥസ്രഷ്ടാവിനെ കുറിക്കാന്‍ പര്യാപ്തമല്ലെന്ന് അടൂര്‍ ചൂണ്ടിക്കാട്ടുന്നു.സംവിധായകന്‍‘ എന്ന വാക്ക് നാടകവേദിയില്‍ നിന്ന് കടം കൊണ്ടതാണ്.നാടകത്തിലും സിനിമയിലും സംവിധായകന് ഒരേ ധര്‍മ്മമല്ല നിര്‍വഹിക്കാനുള്ളത്. ഒരു നാടകത്തെ ചിട്ടപ്പെടുത്താന്‍ നാടകസംവിധായകന് സാധിച്ചേക്കും. അരങ്ങിലെത്തിക്കഴിഞ്ഞാ ല്‍ നാടകത്തിന്മേലുള്ള സര്‍വ്വനിയന്ത്രണങ്ങളും അയാള്‍ക്ക് നഷ്ടപ്പെടുന്നു.അഭിനേതാവിന്റെ സ്വതന്ത്ര ഭൂമികയായ് അരങ്ങ് മാറുന്നു.എന്നാല്‍ സിനിമ നിര്‍മ്മാണ പ്രക്രിയയില്‍ പൂര്‍ണ്ണനിയന്ത്രണം സംവിധാ യകനു തന്നെയാണ്.ഓരോ ഷോട്ടും എങ്ങനെ ക്രമീകരിക്കണം,ഏതു ഘടകത്തിനു പ്രാമുഖ്യം നല്‍ക ണം,എന്തെല്ലാം എഡിറ്റ് ചെയ്തുനീക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സംവിധായകന്‍ തന്നെയാ ണ്.സംവിധായകന്റെ മേല്‍നോട്ടത്തില്‍ രൂപീകൃതമായ ദൃശ്യങ്ങള്‍ക്ക് മാത്രമേ സിനിമയിലൂടെ പ്രകാ ശനം സാധ്യമാകൂ.അതിനാല്‍ നാടക വേദിയില്‍ നിന്ന് കടംകൊണ്ട 'സംവിധായകന്‍‘ എന്ന പദം തി കച്ചും അര്‍ത്ഥശൂന്യമാണെന്ന് അടൂര്‍ വാദിക്കുന്നു.അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ “ചലച്ചിത്രസ്ര ഷ്ടാവ് എന്ന പൊരുളുള്ള 'realisateur' എന്ന ഫ്രഞ്ചുസങ്കല്പം നാം അംഗീകരിക്കുകയാണെങ്കില്‍ സംവി ധായകനെ മാമോദീസ മുക്കി ചലച്ചിത്രകാരനാക്കണം”.അതുകൊണ്ടാണ് സ്വന്തംചിത്രങ്ങളില്‍ സംവി ധാനം‘ എന്ന് ടൈറ്റില്‍ നല്‍കാതെ ‘സാക്ഷാത്ക്കാരം‘ എന്ന്‍ അടൂര്‍ എഴുതുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിലാണ് സിനിമ സംവിധാ യകന്റെ കലയാണെന്നുള്ള വാദം ശക്തി പ്രാപിക്കുന്നത്.1950-കളില്‍ ഫ്രാന്‍സില്‍, സംവിധായകനു പരമപ്രാധാന്യം നല്‍കുന്ന സമീപനം അഥവാ പൊളിറ്റിക് ദെ ഒതെഴ്സ് (politique de auteurs) രൂപം കൊണ്ടു.അമെരിക്കയില്‍ ഇത് ഒതെഴ്സ് തീയറി(auteurs theory) എന്നാണറിയപ്പെട്ടത്. സിനിമയുടെ കേന്ദ്രസ്ഥാനത്ത് സംവിധായകനെ പ്രതിഷ്ഠിക്കുന്ന നിലപാടുകളാണ് ഈ സമീപനത്തിന്റെ പ്രത്യേ കത.ഫ്രാന്‍സിലെ ‘കഹേ ദു സിനിമ‘ (Cahjers du Cinema), ഇംഗ്ലണ്ടിലെ ‘മൂവി‘ എന്നീ മാസികകളി ലൂടെയാണ് ‘ഒതെഴ്സ് തീയറി‘യുടെ സമീപനരീതികള്‍ക്ക് പ്രചാരം സിദ്ധിച്ചത്.ഫ്രാന്‍സില്‍ ആന്ദ്രെ ബേ സിനും അമെരിക്കയില്‍ ആന്‍ഡ്രു സാറിസും ഈ സമീപന രീതിയുടെ മുഖ്യവ്യക്താക്കളായി അറിയപ്പെ ടുന്നു. “നിര്‍മ്മാണപ്രക്രിയയുടെമേല്‍ സംവിധായകന് അധീശത്വം ലഭിക്കുമ്പോള്‍ മാത്രമേ അടുക്കും അര്‍ത്ഥവുമുള്ള ഒരു സിനിമ ലഭിക്കുന്നുള്ളൂ“ എന്ന് ആന്‍ഡ്രു സാറിസ് എഴുതി.‘ഒതെഴ്സ് തീയറി‘യുടെ നിലപാടുകള്‍ മുന്‍നിര്‍ത്തി സംവിധായകരെ രണ്ടായി തിരിക്കുന്നു.
1.ഒതെഴ്സ് (auteurs) അഥവാ സ്രഷ്ടാക്കള്‍
2.മെച്വെര്‍ എന്‍ സീന്‍ (mettuer en scene)അഥവാ സംഘാടകര്‍

സംവിധായകവ്യക്തിത്വം ചലച്ചിത്രത്തില്‍ പ്രകടമാകുമ്പോഴാണ് അത് സംവിധായ കന്റെ കലയായിത്തീരുന്നത്. അവതരണശൈലിയിലെ സവിശേഷതകളിലൂടെ ഒരു സംവിധായക ന്റെ മൌലികത വ്യക്തമാകുന്നു.ഒരു സംവിധായകന്‍ ഒരുക്കുന്ന ചിത്രീകൃതദൃശ്യത്തില്‍ (framed image) അയാളുടെ അവതരണശൈലിയുടെ സവിശേഷതകള്‍ ദര്‍ശിക്കാം. സംവിധായകവ്യക്തിത്വത്തിന്റെ കൈമുദ്രകള്‍ പ്രകടമാകുന്ന ചിത്രീകൃതദൃശ്യത്തിന്റെ ചില മേഖലകള്‍ നോക്കാം-
1.ആത്മനിഷ്ഠാ‍നുഭവങ്ങളുടെ ദൃശ്യവല്‍ക്കരണം- ബഷീറിനെപ്പോലുള്ള എഴുത്തുകാര്‍ ആത്മനിഷ്ഠമാ യ അനുഭവപശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് സാഹിത്യം രചിക്കുകയും ,ഈ രചനാരീതി അവരുടെശൈ ലീ സവിശേഷതയായി തിരിച്ചറിയപ്പെടുകയും ചെയ്തിട്ടുണ്ട്.ഇതുപോലെ സിനിമയില്‍ ആത്മനിഷ്ഠാനു ഭവങ്ങളുടെ ചിത്രീകരണം ചില സംവിധായകരുടെയെങ്കിലും പ്രത്യേകതയാണ്.ഫെല്ലിനിയുടെ 81/2 എന്ന ചിത്രത്തില്‍ അദ്ദേഹത്തെ കുട്ടിക്കാലം മുതല്‍ക്കെ വേട്ടയാടിയിരുന്ന സന്ദേഹവും കുറ്റബോധം നിറഞ്ഞ സ്മൃതിയും ചിത്രീകരിച്ചിരിക്കുന്നു.അകാലത്തില്‍ പൊലിഞ്ഞ അവതാര്‍ കൃഷ്ണകൌള്‍ എന്ന യുവ ഇന്ത്യന്‍സംവിധായകന്റെ ‘27 ഡൌണ്‍‘ എന്ന ചിത്രത്തില്‍ പിതൃ നിഷേധത്തിന്റെയും സംഘര്‍ ഷത്തിന്റെയും ആത്മാനുഭവങ്ങളാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.
2.‘മാസ്റ്റര്‍ മോട്ടിഫു‘കളുടെ( master motif) ആവര്‍ത്തിച്ചുള്ള ഉപയോഗം - ഒരു കലാരൂപത്തില്‍ പ്രത്യേ ക വിവക്ഷയില്‍ ആവര്‍ത്തിച്ചുകടന്നു വരുന്ന ബിംബങ്ങളോ പരാമര്‍ശങ്ങളോ സൂചനകളോ ആണ് ‘മാസ്റ്റര്‍ മോട്ടിഫ്‘.കോവിലന്റെ രചനകളില്‍ ദാരിദ്ര്യം ഒരു ‘മാസ്റ്റര്‍ മോട്ടിഫ്‘ ആണ്. സിനിമയിലും ഇത് പ്രകടമാണ്.ലൂയി ബുനുവെലിന്റെ സിനിമകളില്‍ ക്രൈസ്തവപൌരോഹിത്യത്തോടുള്ള എതിര്‍പ്പ് ‘മാസ്റ്റര്‍ മോട്ടിഫാ‘യി കടന്നു വരുന്നു. പള്ളിമണികളുടെ ഭീമാകാരത്വം, ദ്രവിച്ച പള്ളിഭിത്തികള്‍ ,ഒടി ഞ്ഞു തൂങ്ങിയകുരിശുകള്‍ എന്നീ ബിംബങ്ങളിലൂടെ ബുനുവെല്‍ അത് സമര്‍ത്ഥമായി ദൃശ്യവല്‍ക്കരിക്കു ന്നു.അദ്ദേഹത്തിന്റെ ‘നസാറിന്‍‘,‘വിറിഡിയാന‘ എന്നീ ചിത്രങ്ങള്‍ ഇതിനുദാഹരണമാണ്. ഷാബ്രോള്‍ സിനിമകളിലെ കുറ്റകൃത്യങ്ങള്‍,ഫെല്ലിനിസിനിമകളിലെ നൃത്തവും സര്‍ക്കസും,ഋത്വിക് ഘട്ടക്ക്സിനി മകളിലെ ഇന്ത്യാവിഭജനം,അരവിന്ദന്‍സിനിമകളിലെ യോഗാത്മകഭാവംപൂണ്ട പ്രകൃതി എന്നിവഒരോ സംവിധായകന്റെയും ‘മാസ്റ്റര്‍ മോട്ടിഫു‘കളാണ്
3.സാ‍ങ്കേതികമായ തനിമകള്‍- ചില സംവിധായകര്‍ അവരുടെ സിനിമകളില്‍ ചില സാങ്കേതിക സ വിശേഷതകള്‍ ആവര്‍ത്തിച്ചുപയോഗിക്കുന്നതു കാ‍ണാം.ഗൊദാദിന്റെ സിനിമകളില്‍ ജമ്പ് കട്ടിംഗ് ആ വര്‍ത്തിച്ചുവരുന്നു.ക്ലോസ്-അപ്പ്,മീഡിയം ഷോട്ടുകളോടുള്ള ബര്‍ഗ്മാന്റെ പ്രിയം പ്രസിദ്ധമാണ്.
4.മള്‍ട്ടിഫിലിം രചന- വി.കെ.എന്നിന്റെ കൃതികളില്‍ നാണ്വാര്, പയ്യന്‍,സര്‍ ചാത്തു എന്നീ കഥാപാത്ര ങ്ങള്‍ ആവര്‍ത്തിക്കുന്നതു പോലെ ഒരു സിനിമയുടെ തുടര്‍ച്ചയെന്ന വിധം മറ്റുസിനിമകള്‍ നിര്‍മ്മിക്കു ന്നതിനെയാണ് മള്‍ട്ടിഫിലിം രചന എന്നു പറയുന്നത്.അപു എന്ന കഥാപാത്രത്തിന്റെ ജനനവും ജീവി തപരിണാമങ്ങളും ചിത്രീകരിക്കുന്ന സത്യജിത് റായിയുടെ മൂന്ന് ചിത്രങ്ങള്‍- പഥേര്‍ പാഞ്ചാലി, അപരാ ജിതോ,അപുര്‍സന്‍സാര്‍- ഇതിനുദാഹരണമാ‍ണ്.ബര്‍ഗ്മാന്റെ ത്രൂ എ ഗ്ലാസ് ഡാര്‍ക്ക് ലി , വിന്റെര്‍ ലൈ റ്റ്സ്, ദ് സൈലന്‍സ് എന്നീ ചിത്രങ്ങളും മള്‍ട്ടിഫിലിം രചനയ്ക്ക് ഉദാഹരിക്കാം.
ഇങ്ങനെ സംവിധായകവ്യക്തിത്വം പ്രതിഫലിക്കുന്ന സിനിമകള്‍ അയാളുടെ കലാ സൃഷ്ടിയാണെന്നു തന്നെ പറയാം.സിനിമയില്‍ നടന്മാരുടെയോ മറ്റ് കലാകാരന്മാരുടെയോ കലാപ്ര വര്‍ത്തനം നിയന്ത്രണവിധേയമാണ്. എന്നാല്‍ സംവിധായകന്‍ അയാളുടെ സ്വാതന്ത്ര്യത്തിന്റെ രുചി കലാപ്രവര്‍ത്തനത്തില്‍ അറിയുന്നു.സ്വതന്ത്രമായ കലയാണ് യഥാര്‍ത്ഥകല.
സിനിമ സംവിധായകന്റെ കലയാണെന്ന വാദത്തെ ശക്തമായി എതിര്‍ക്കുന്നവരുമുണ്ട്. മാര്‍ക്സിസ്റ്റ് നിരൂപകര്‍ പറയുന്നത് ,സിനിമ സംവിധായകന്റെ കലയാണെന്ന വാദം ബൂര്‍ഷ്വാസൌന്ദ ര്യശാസ്ത്ര കല്പനയാണെന്നാണ്. വ്യക്തിപ്രഭാവസിദ്ധാന്തമാണ് ഈ വാദത്തിന്റെ അടിസ്ഥാനമെന്നവര്‍ കരുതുന്നു.ചലച്ചിത്രനിര്‍മ്മിതിയില്‍ നിന്നും അദ്ധ്വാനത്തെയും ഭൌതികാടിസ്ഥാനങ്ങളെയും പുറം ത ള്ളുന്ന ഈ വാദം സ്വീകര്യമല്ലെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു.ഘടനാവാദികളും(സ്ട്രക്ചറലിസ്റ്റുകള്‍) സിനിമ സംവിധായകന്റെ കലയാണെന്ന വാദത്തെ എതിര്‍ക്കുന്നവരാണ്. ചലച്ചിത്രത്തിലെ ഘടന യെ അപഗ്രഥിക്കുന്നതിലൂടെ ലഭിക്കുന്ന അര്‍ത്ഥമാണ് അതിനെ സൌന്ദര്യാത്മകമാക്കിത്തീര്‍ക്കന്ന തെന്ന് ഘടനാവാദികള്‍ വിശ്വസിക്കുന്നു.സംവിധായകനല്ല, സിനിമയിലെ അപഗ്രഥനവിധേയമാകു ന്ന ഘടനയാണ് പരമപ്രധാനമെന്നാണ് അവരുടെ വാദം.

സിനിമ സംവിധായകന്റെ കലയാണെന്ന വാദത്തിന് ഏറെ പ്രസക്തി ലഭിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്.താരാധിപത്യങ്ങളും താരസംഘടനകളും ഫാന്‍സ് അസ്സോ സ്സിയേഷനുകളുമെല്ലാംചേര്‍ന്ന് മലയാളിയുടെ ചലച്ചിത്രബോധത്തെ വികലമാക്കുമ്പോള്‍ സി നിമാസംവിധാനരംഗത്തെ ഒറ്റയാനായിരുന്ന ജോണ്‍ അബ്രഹാമിന്റെ വാക്കുകള്‍ ഓര്‍ക്കുന്നത് നന്നാ യിരിക്കും: “ എന്റെ സിനിമയില്‍ ഞാന്‍ കഴുതയെക്കൊണ്ട് അഭിനയിപ്പിച്ചിട്ടുണ്ട്.അത് കഴുതയ്ക്ക് വേണ്ടി യായിരുന്നില്ല;കഴുത എനിക്കു വേണ്ടി അഭിനയിക്കുകയായിരുന്നു.ഇത്രയേയുള്ളൂ സിനിമയില്‍ അഭിന യത്തിന്റെ കാര്യം”

ഫ്രാന്‍സ് കാഫ്കയുടെ ‘ചൈനയിലെ വന്മതില്‍ ’ - അധികാരവും നിര്‍മ്മിതികളും


I.

1917-ല്‍ കാഫ്ക രചിച്ച കഥയാണ് ‘ചൈനയിലെ വന്മതില്‍ ’ . കാഫ്കയുടെ മരണത്തിന് 7 വര്‍ഷങ്ങള്‍ക്കു ശേഷം 1931ലാണ് ഈ കഥ പ്രസിദ്ധീകൃതമാകുന്നത്. അന്യാപദേശസ്വഭാവമുള്ള (അലിഗറി) കഥയാണിത്. ചൈനയിലെ വന്മതിലിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അധികാരവ്യവസ്ഥയുടെ സങ്കീര്‍ണ്ണതയെ ധ്വനിപ്പിക്കുന്ന ഈ കഥയ്ക്ക് രാഷ്ട്രീയമായും മതാത്മവുമായുമെല്ലാം നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിരുദ്ധോക്തികളുടെയും (ഐറണി) ദൃഷ്ടാന്തകഥകളുടെയും (പാരബിള്‍ ) സങ്കീര്‍ണ്ണവാചകങ്ങളുടെയും സാന്നിദ്ധ്യം കൊണ്ട് കഥയുടെ ആഖ്യാനശൈലി ശ്രദ്ധേയമാണ്. ചൈനീസ് ജനതയുടെ കഥ പറയുന്നതിലൂടെ മനുഷ്യാവസ്ഥയുടെ വ്യത്യസ്തതലങ്ങള്‍ അവതരിപ്പിക്കുവാന്‍ കാഫ്ക ഈ രചനയിലൂടെ ശ്രമിക്കുന്നു.
ചൈനയിലെ വന്മതിലിന്റെ തുണ്ടം തുണ്ടമായുള്ള നിര്‍മ്മാണത്തെപ്പറ്റി പര്യാലോചിച്ചുകൊണ്ടാണ് കഥ ആരംഭിക്കുന്നത്. വടക്കന്‍ ചൈനയിലുള്ള ജനതയെ തെക്കന്‍ ചൈനക്കാരുമായി വിഭജിക്കുന്ന വിധത്തില്‍ തെക്കുകിഴക്കു നിന്നും തെക്കു പടിഞ്ഞാറു നിന്നും വന്നു സംഗമിക്കുന്ന രീതിയിലാണ് വന്മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്.മതിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതിനു ശേഷവും ഒരിക്കലും നികത്താനാവാത്ത വിടവുകള്‍ വന്മതിലില്‍ അവശേഷിക്കുന്നു.അധികാരവ്യവസ്ഥയുടെ സൂചകമായാണ് കാഫ്ക വന്മതിലിനെ അവതരിപ്പിച്ചിരിക്കുന്നതെന്ന് കരുതാം. ഒരിക്കലും നികത്താനാവാത്ത വിടവുകളുമായി ആ വ്യവസ്ഥ മനുഷ്യനെയാകെ ചൂഴ്ന്നു നില്‍ക്കുന്നു. “അത് പരിശോധിക്കാന്‍ ആവാത്തതും ,അല്ലെങ്കില്‍ അതിന്റെ വിപുലമായ ഘടന കാരണം ഒരു മനുഷ്യന്ന് ഒറ്റയ്ക്ക് തന്റെ സ്വന്തം കണ്ണുകള്‍ കൊണ്ടോ കഴിവുകൊണ്ടോ പരിശോധിക്കാന്‍ കഴിയാത്തതുമായ മതില്‍ ”എന്ന് കാഫ്ക എഴുതുന്നുണ്ട്. അധികാരവ്യവസ്ഥയുടെ ഭീമാകാര (കൊളോസല്‍ )രൂപത്തെയാണ് വന്മതിലിന്റെ വിപുലമായ ഘടനയിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത്. വ്യക്തികളാല്‍ നിര്‍ണ്ണയിക്കാനാവാത്ത സങ്കീര്‍ണ്ണതകളിലാണ് അധികാരവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന സൂചന ഈ വിവരണത്തില്‍ കാണാം.
അധികാരത്തിന്റെ മൂര്‍ത്തരൂപമാണല്ലോ ഭരണകൂടം എന്ന സ്ഥാപനം. ആജ്ഞകളും നിയന്ത്രണങ്ങളും തന്ത്രങ്ങളും പ്രയോഗിച്ച് ഭരണകൂടവ്യവസ്ഥയെ നിലനിര്‍ത്തുന്നതിനാവശ്യമായ അദ്ധ്വാനം അത് ജനങ്ങളില്‍ നിന്നും പിടിച്ചുപറ്റുന്നു.ചൈനയിലെ വന്മതില്‍ ഭരണകൂടവ്യവസ്ഥയുടെ സൂചകമാണ്. മതിലിന്റെ പണി തുടങ്ങുന്നതിന് എത്രയോ മുമ്പ് തന്നെ കല്പണിയെ അറിവിന്റെ പ്രധാനചില്ലയായി ചൈനയില്‍ ഉദ്ഘോഷിച്ചിരുന്നു. ഇതിന്നര്‍ത്ഥം ജീവിതത്തിലെ പരമപ്രധാനമായ ലക്ഷ്യമോ കടമയോ ആയി അധികാര വ്യവസ്ഥിതിയെ ഉള്‍ക്കൊള്ളാന്‍ ജനതയെ പഠിപ്പിക്കുക എന്നതാണ്.ഭരണകൂടക്രമമെന്ന മതില്‍നിര്‍മ്മാണത്തില്‍
ജനതയുടെ അദ്ധ്വാനം അവന്റെ മൌലികധര്‍മ്മമാണെന്ന തോന്നലുണ്ടാക്കുന്ന അഭ്യസനങ്ങള്‍ അതിന്റെ ഭാഗമാണ്. രാഷ്ട്രത്തിന്റെ പ്രത്യയശ്ശാസ്ത്രോപകരണങ്ങള്‍ (ideological state apparatus) എന്ന പരികല്പനയിലൂടെ പില്‍ക്കാലത്ത് ലൂയി അല്‍ത്തൂസര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ഈ കഥയുമായി ബന്ധിപ്പിച്ച് വായിക്കാം.
ആദ്യമായി മണ്ണില്‍ പാകിയ കല്ലിനോടൊപ്പം തന്നെ അവനവനും മതിലിന്റെ ഭാഗമായി കരുതിയ മനുഷ്യരായിരുന്നു മതിലിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്തത്. ജനങ്ങളെ ഭരണകൂടവ്യവസ്ഥയുടെ ഭാഗമായി സ്വയം തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന കൌശലം ആ ഘടനയ്ക്ക് തന്നെയുണ്ട്. ജനങ്ങളെ സാത്മീകരിക്കുന്നു എന്ന നാട്യത്തോടെ യഥാര്‍ത്ഥത്തില്‍ അന്യവല്‍ക്കരിക്കുകയാണ് അവ ചെയ്യുന്നത്.
അത് ജനതയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.ഭരണകൂടത്തിന്റെ അവിരാമവും നിര്‍വിഘ്നവുമായ തുടര്‍ച്ചയ്ക്ക് ജനതയുടെ വിഭവശേഷിയെ സമര്‍ത്ഥമായി ചൂഷണം ചെയ്യേണ്ടതുണ്ട്. അതിനുള്ള തന്ത്രങ്ങളും അവ മെനഞ്ഞെടുക്കുന്നു.മതിലിന്റെ നിര്‍മ്മാണം തുണ്ടംതുണ്ടമായി നിര്‍മ്മിക്കാന്‍ തീരുമാ‍നമെടുക്കുന്നതിന്റെ പിന്നിലെ യുക്തിയും ഇതാണ്.അദ്ധ്വാനിക്കുന്നവര്‍ക്ക് സ്വന്തം പ്രവൃത്തിയില്‍ വിരസത തോന്നാതെ നോക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണ്. മതിലിന്റെ നിര്‍മ്മാണത്തില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ , വ്യത്യസ്തകാലങ്ങളില്‍ പണിയെടുപ്പിച്ചു കൊണ്ടാണ് ജോലിക്കാരുടെ വിഭവശേഷിയെ അധികാരവ്യവസ്ഥ പരമാവധി ചൂഷണം ചെയ്യുന്നത്. “... വീട്ടില്‍ നിന്ന് നൂറു കണ്‍ക്കിന് നാഴികകള്‍ അകലെയുള്ള ആള്‍പ്പാര്‍പ്പില്ലാത്ത മലമ്പ്രദേശങ്ങളില്‍ മാസങ്ങളോളം അല്ലെങ്കില്‍ വര്‍ഷങ്ങളോളം തന്നെ ,ഒരു കല്ലിനു മേല്‍ മറ്റൊന്നു വച്ചുകൊണ്ട് അവര്‍ നില്‍ക്കുമെന്ന് പ്രതീക്ഷിക്കാ‍നാവില്ല.നീണ്ട ജീവിതത്തിനിടയില്‍ അവസാനത്തോട് അടുക്കാന്‍ കഴിയാത്ത അത്തരത്തിലുള്ള കഠിനാദ്ധ്വാനം അവരെ നിരാശയിലേക്ക് വലിച്ചെറിഞ്ഞേനെ;അതിനെല്ലാം പുറമേ അവരുടെ പ്രവര്‍ത്തന ശേഷി കുറച്ചേനെ.ഇക്കാരണങ്ങളാലാണ് തുണ്ടംതുണ്ടമായുള്ള നിര്‍മ്മാണം മതി എന്നു തീരുമാനിച്ചത്.
II.
ബാബേല്‍ ഗോപുരത്തിന്റെ നിര്‍മ്മാണവുമായി ചൈനാവന്മതിലിനെ ബന്ധിപ്പിച്ച് നിരീക്ഷണമവതരിപ്പിച്ച ഒരു പണ്ഡിതന്റെ വാദമുഖങ്ങളില്‍ നിന്നാണ് കഥയുടെ അടുത്ത ഭാഗം വികസിക്കുന്നത്.ബാബേല്‍ ഗോപുരം ഇടിഞ്ഞു വീണത് സാര്‍വലൌകികമായി അറിയപ്പെടുന്ന കാരണത്താലല്ല എന്ന് അദ്ദേഹം വിശ്വസിക്കുന്നു.അടിത്തറയുടെ ബലമില്ലായ്മ കാരണമാണ് ബാബേല്‍ ഇടിഞ്ഞുവീണത്. പുതിയനിര്‍മ്മാണരീതികള്‍ പഴയതിനേക്കാള്‍ വികസിച്ചതിനാല്‍ വന്മതില്‍ ഒരു ബലവത്തായ അടിത്തറയാണെന്ന് ആ പണ്ഡിതന്‍ സിദ്ധാന്തിക്കുന്നു. ആദ്യം മതില്‍ ; അതിനു മുകളില്‍ ഗോപുരം എന്ന നിലയില്‍ ഒരു നിര്‍മ്മാണഘടനയാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ അര്‍ദ്ധവൃത്താകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു മതില്‍ എങ്ങനെ അടിത്തറയാകുമെന്ന് ആഖ്യാതാവ് സംശയിക്കുന്നു. ഭരണകൂടവ്യവസ്ഥയും അധികാരഘടനയും ആകാശത്തോളമെത്തുന്ന ചില മാനുഷികലക്ഷ്യങ്ങളുടെ അടിത്തറ എന്ന നിലയിലാണ് വിഭാവനം ചെയ്യപ്പെട്ടത്. എന്നാല്‍ അതിന്റെ ഘടനാപരമായ വിലക്ഷണത,വിടവുകള്‍ അവശേഷിപ്പിക്കുന്ന നിര്‍മ്മിതി എന്നിവയില്‍ നിന്ന് ആ ലക്ഷ്യങ്ങളിലേക്കുള്ള സ്വര്‍ഗ്ഗീയഗോപുരം ഉയര്‍ന്നില്ല. ഡസ്തയേവ്സ്കിയുടെ കാരമസോവ് സഹോദരന്മാര്‍ എന്ന നോവലിലും ഈ കഥയിലെ പോലെ ബാബേലിനെ രാഷ്ട്രീയവീക്ഷണത്തോടെ അവതരിപ്പിക്കുന്നുണ്ട് (പാര്‍ട്ട് 1 അദ്ധ്യായം 5).അദ്ദേഹം നിഷ്ഠൂരവാഴ്ചയുടെ പ്രതീകമായാണ് ബാബേലിനെ കാണുന്നതെങ്കില്‍ കാഫ്ക ഭരണവ്യവസ്ഥയില്‍ മനുഷ്യന് അന്യമാകുന്ന പ്രതീക്ഷയെയാണ് ബാബേലില്‍ ദര്‍ശിക്കുന്നത്.
അനേകം വിടവുകള്‍ ബാക്കിയായ , വിലക്ഷണഘടനയുള്ള വന്മതിനെ അടിത്തറയായി കരുതുന്നതിന്റെ സാംഗത്യത്തെപ്പറ്റി സംശയിക്കുമ്പോഴും അതിനെപ്പറ്റി ചുഴിഞ്ഞ് ആലോചിക്കുന്നതില്‍ നിന്ന് ജനത വിലക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മമായ വിമര്‍ശനബുദ്ധിയോടെ അപഗ്രഥിക്കുന്നതിനുള്ള അവകാശം അധികാരവ്യവസ്ഥ ജനതയില്‍ നിന്നും എടുത്തുമാറ്റുന്നതിന്റെ സൂചനയുണ്ടതില്‍ . വന്മതിലിന്റെ നിര്‍മ്മാണകാലത്ത് പ്രചരിച്ചിരുന്ന ഒരു പഴഞ്ചൊല്ല് ഇവിടെ കടന്നുവരുന്നു: “മേലധികാരികളുടെ ആജ്ഞകള്‍ നിങ്ങള്‍ എല്ലാ കഴിവുകളോടും കൂടി മനസ്സിലാക്കാന്‍ ശ്രമിക്കുക.പക്ഷേ ഒരു പരിധി വരെ മാത്രം; പിന്നെ അതിനെക്കുറിച്ചു ചുഴിഞ്ഞാലോചിക്കാതിരിക്കുക.” ചുഴിഞ്ഞുള്ള ചിന്ത ഒഴിവാക്കുക എന്ന പഴഞ്ചൊല്ലിനെ സമര്‍ത്ഥിക്കുന്നൊരു ദൃഷ്ടാന്തകഥയും ഇവിടെ ചേര്‍ക്കുന്നുണ്ട്. വസന്തകാലത്ത് കരകളില്‍ ഒതുങ്ങിയൊഴുകുന്ന നദിയും വര്‍ഷകാലത്ത് കര തകര്‍ത്ത് പോകുന്ന നദിയും മനുഷ്യന്റെ ആലോചനയുടെ പരിധികളെ പ്രതീകവല്‍ക്കരിക്കുന്ന രൂപകമാകുന്നു. അധികാരവ്യവസ്ഥയുടെ അനുസ്യൂതി ആവശ്യപ്പെടുന്നത് മനുഷ്യന്റെ അനുസരണയാണ്. വിമര്‍ശനബുദ്ധ്യാ ആജ്ഞകളെ പരിശോധിക്കാന്‍ ശ്രമിക്കുന്നതില്‍ നിന്നും ജനതയെ അതിന്റെ തന്ത്രങ്ങളും വിലക്കുകളും അകറ്റിനിര്‍ത്തുന്നു.
വന്മതില്‍ന്റെ ആവശ്യത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അതിനും ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നില്ല. വടക്കുള്ള ചൈനീസ് ജനതയില്‍ നിന്നും സംരക്ഷണം ലഭ്യമാകാനാണത്രേ വന്മതില്‍ നിര്‍മ്മിച്ചത്. വടക്കുള്ള ജനതയെപ്പറ്റി ചില മോശം ധാരണകള്‍ ഉണ്ടായിരുന്നതൊഴിച്ചാല്‍ അവരെപ്പറ്റി തെക്കര്‍ക്ക് കൂടുതലായി ഒന്നുമറിയില്ല. അതിനാല്‍ അവരില്‍ നിന്ന് സംരക്ഷണം നേടാന്‍ മതില്‍ നിര്‍മ്മിച്ചുവെന്നത് അസംഗതമാണ്.അന്തമില്ലാത്ത കാലം മുതല്‍ക്കേ പരമാധികാരസഭകളുണ്ടായിരുന്നുവെന്നും അതിന്റെ തീരുമാനമാണ് മതില്‍നിര്‍മ്മാണത്തില്‍ നടപ്പായതെന്നും ആഖ്യാതാവ് പറയുന്നുണ്ട്.അധികാരത്തിന്റെ മതിലുകള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യം ബാഹ്യമായ സാഹചര്യങ്ങളിലല്ല നിലകൊള്ളുന്നതെന്നും അത് ആഭ്യന്തരമായ ആവശ്യം തന്നെയാണെന്നും ഇവിടെ സൂചിതമാകുന്നു.
III.
ചൈനീസ് സാമ്രാജ്യത്തിന്റെ വൈപുല്യത്തെ അധികാരവ്യവസ്ഥയുടെ അവ്യക്തത സൂചിപ്പിക്കാനായി ഈ കഥയില്‍ ഉപയോഗിച്ചിരിക്കുന്നു. തങ്ങളുടെ ഏറ്റവും അവ്യക്തമായ സ്ഥാപനം സാമ്രാജ്യമാണെന്ന് ആഖ്യാതാവ്
പറയുന്നുണ്ട്. അതിനെ ചുറ്റിപ്പറ്റി ഉപരിപ്ലവമായ ഒരു സംസ്ക്കാരം ആകാശത്തോളം ഉയര്‍ന്നിരിക്കുന്നു.വ്യക്തമായ ധാരണകളില്‍ നിന്നല്ല അധികാരത്തെപ്പറ്റിയുള്ള ബോധം വിന്യസിക്കപ്പെടുന്നതെന്നും പരിഭ്രാന്തിയുടെ മൂടല്‍ മഞ്ഞില്‍ അവയുടെ ശരിയായ കാഴ്ചകള്‍ നഷ്ടപ്പെടുന്നുവെന്നും ഇവിടെ സൂചിതമാകുന്നുണ്ട്.അതിവിസ്തൃതമായ സാമ്രാജ്യത്തിന്റെ ഒരു ബിന്ദു മാത്രമാണ് പീക്കിംഗ്. അവിടത്തെ കൊട്ടാരത്തിലെ കട്ടിലില്‍ കിടക്കുന്ന ചക്രവര്‍ത്തി അതിലും ചെറിയൊരു ബിന്ദു മാത്രം.അതിനാല്‍ രാജ്യത്തിന്റെ അതിവിസ്തൃതി കാരണം ഇപ്പോള്‍ ഭരിക്കുന്ന ചക്രവര്‍ത്തി ആരാണെന്നു പോലും അറിയാന്‍ സാധിക്കുന്നില്ല. പണ്ടെങ്ങോ ഭരിച്ചിരുന്ന ചക്രവര്‍ത്തി ഇപ്പോഴും തുടരുന്നെന്ന മൂഢവിശ്വാസത്തിലാണ് ജനത.ഭരണസാരഥ്യത്തിലെന്താണ് സംഭവിക്കുന്നതെന്നറിയാതെ അവ്യക്തതകളെ വിശ്വസിക്കുന്ന പൌരസമൂഹത്തിലാണ് അധികാരവ്യവസ്ഥയും നിലനില്‍ക്കുന്നത്. അധികാരവും ജനതയും തമ്മില്‍ നികത്തുവാനാകാത്ത വിടവുകളുണ്ട്. ബ്യൂറോക്രസിയുടെ പ്രധാനപ്രശ്നങ്ങളെ അടയാളപ്പെടുത്തുന്ന ഒരു നിരീക്ഷണമാണിത്. ഇതിന് ഉപോല്‍ബലകമായി ഒരു ദൃഷ്ടാന്തകഥയും കഥയില്‍ സൂചിപ്പിച്ചിരിക്കുന്നു. മരണക്കിടക്കയില്‍ നിന്ന് ചക്രവര്‍ത്തി ഒരു പൌരന് സന്ദേശം അയയ്ക്കുന്നു.സന്ദേശവാഹകന്‍ അതുമായി ഉടന്‍ പുറപ്പെടുന്നെങ്കിലും അയാള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്നില്ല. കൊട്ടാരക്കെട്ടിലും സദസ്സിലും പടവുകളിലും അയാള്‍ മുട്ടിത്തിരിഞ്ഞു കൊണ്ടേയിരിക്കുന്നു. സന്ദേശം ഒരിക്കലും പൌരനില്‍ എത്തിച്ചേരുന്നില്ല. ഇത് ജനായത്തഭരണസംവിധാനത്തിലും നിലനില്‍ക്കുന്ന പോരായ്മയാണ്. ഭരണകൂടത്തിന്റെ ജനകീയത ജനങ്ങളില്‍ എത്തിച്ചേരാതെ അവയുടെ സ്ഥാപനങ്ങളില്‍ മുട്ടിത്തിരിഞ്ഞു കൊണ്ടേയിരിക്കുന്നു.എന്നാല്‍ ജനതയ്ക്കാവട്ടെ വിശ്വാസങ്ങള്‍ ഉപേക്ഷിക്കാനാവുന്നില്ല. കഥയില്‍ പറയുമ്പോലെ സന്ധ്യ മയങ്ങുമ്പോള്‍ ജനലിനരികെ ഇരുന്ന് സ്വപ്നം കാണാന്‍ അവര്‍ വിധിക്കപ്പെടുന്നു. വര്‍ത്തമാനകാലത്തിന്റെ പ്രശ്നങ്ങളോട് അവര്‍ പിന്തിഞ്ഞ് നില്‍ക്കുന്നു. ഭൂതകാലത്തിന്റെ ഏടുകളിലെവിടെയോ ജീവിതത്തിന്റെ ഇടപെടലുകളെ ബന്ധിയ്ക്കുന്നു.വിപ്ലവങ്ങളും സമകാലീനയുദ്ധങ്ങളും ഏശാത്തവരായി, വര്‍ത്തമാനകാലത്തെ നശിപ്പിക്കാന്‍ ഉത്സുകരായി ജനത മാറുന്നു. ചൈന വന്മതിലിലെ വിടവുകള്‍ പോലെ പരിഹരിക്കാനാവാത്ത ഒരകലം ഭരണകര്‍ത്താക്കളും പൊരന്മാരും തമ്മിലുണ്ട്.ഈ അകല്‍ച്ച, അവ്യക്തതയാണ് ജനങ്ങളില്‍ ഐക്യം തോന്നിക്കുന്നത്. എന്നാല്‍ അടിസ്ഥാനപരമായ തെറ്റിലാണ് ഐക്യം നിലനില്‍ക്കുന്നത്. അതു സ്ഥാപിക്കാനുള്ള ശ്രമം അധികാരഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാകുമെന്നതിനാല്‍ സാഹസികമായ ആ ഉദ്യമത്തിനു മുതിരുന്നില്ല എന്ന വിപരീതധ്വനിയുള്ള പ്രസ്താവത്തിലാണ് ‘ചൈനയിലെ വന്മതില്‍' അവസാനിക്കുന്നത്.

2012, മാർച്ച് 7, ബുധനാഴ്‌ച

മരണത്തെപ്പറ്റി


1.ഇത്രനാളും

ഇത്രനാളും

കൂടെ നടന്ന മരണം

ഇന്നുച്ചയ്ക്ക്,

പെട്ടെന്ന്,

മൈതാനത്തിന് നടുക്ക് വച്ച്

ചുറ്റും ആരുമില്ലെന്ന്

നോക്കിയുറപ്പ് വരുത്തി

എന്നെ

കഴുത്ത് ഞെരിച്ച്

കൊന്നു.

2.പട്ടി

മരണമേ..

നീയീ ഭൂമിയില്‍

എവിടെയാണിട്ടിരിക്കുന്നത്,

ഞാന്‍ നിന്നെത്തിരഞ്ഞെത്താനുള്ള

അടയാളങ്ങള്‍....?

നോട്ടപ്പിശക്


റോഡില്‍ നിന്നല്പമുയര്‍ന്ന തിട്ടയിലാണ്

വീട്

പള്ളിയിലേക്ക് പോകുമ്പോള്‍

ആറിത്തണുത്ത ചായ പോലൊരു നോട്ടം

അതിന്റെ തിണ്ണയിലെ കസേരയില്‍ നിന്ന്

ഞങ്ങളിലേക്ക് പാടകെട്ടും

എന്നോ ചിരി കുഴിച്ചുമൂടി കുരിശുനാട്ടിയ

ചുണ്ടുകളില്‍

ബീഡിക്കുറ്റിയുടെ നിറകണ്ണുപോലെ

ചാരമടരുന്ന നിശ്ശബ്ദത

റോഡിലേക്ക്

പടികളിറങ്ങി വരും....

മുറ്റത്ത് കുട്ടികള്‍ കളിക്കുന്നുണ്ടാവും

അടുക്കളയില്‍

വെന്തകോഴിമണം

മറ്റുകറികളോട് കയര്‍ക്കുന്നുണ്ടാവും

അലക്കുകല്ലില്‍

അയാളുടെ മൂത്രഗന്ധം

കുമിള പോലെ പൊട്ടുന്നുണ്ടാവും

അകത്ത്

ടി.വി. ഉച്ചഭാഷിണിയെ

അനുകരിക്കുന്നുണ്ടാവും

എങ്കിലും

ശവപ്പെട്ടിക്കു ചുറ്റുമുള്ള

തിളങ്ങുന്ന അലുകുകള്‍ പോലെ

മാറ്റുന്നവയെ

ചൊറി പിടിച്ച കസേരയിലുള്ള

അയാളുടെ ഇരിപ്പ്....

ഇന്നു രാവിലെ കുര്‍ബാനയ്ക്ക് പോയപ്പോള്‍

അയാളെ കണ്ടില്ല

മരിച്ചുപോയിക്കാണുമോ?

ആശുപത്രിയിലായിരിക്കുമോ?

മറ്റൊരു വീട്ടിലേക്ക്

താമസം മാറിയോ?

ഒഴിഞ്ഞ കസേരയില്‍ നിന്ന്

പൂതലിച്ചൊരു നോട്ടം

റോഡിലേക്കിറങ്ങി വന്ന്

കൈപിടിച്ച്

തിണ്ണയിലേക്ക് കയറ്റി

ഇരിക്കുവാനാംഗ്യം കാട്ടി

ചായയിടാമെന്ന്

തിടുക്കത്തിലകത്തേക്ക് പോയി...

റോഡിലൂടെ

പള്ളിയിലേക്ക് പോകുന്നവരെ

ഇപ്പോള്‍

എനിക്കു കാണാം.......

റേപ്പ് സീന്‍


വില്ലനെ ഇടിച്ചുനിരത്തി
വീരനായെണ്ണീക്കുമ്പോള്‍
നായികയുടെ മദാലസമേനിയി-
ലുലഞ്ഞുന്മത്തനായ്
ഞാനും ചെയ്തുപൊയൊരു റേപ്പ്
ഇതിനാരുന്നെങ്കിലിടിയെന്തി-
നിരുവര്‍ക്കും ചേര്‍ന്നൊതുക്കാ-
മാരുന്നില്ലേയീ സീനെന്ന ചോദ്യം
അവളുടെ മുഖത്ത്.....

സാക്ഷ്യം


അവനൊരു കവിയായിരുന്നു.അത്ര പറഞ്ഞാല്‍ പോരാ.മോശം കവിയായിരുന്നു.പ്രതിഭകളനവധി അവന്റെ ഏന്തിവലിഞ്ഞുള്ള എഴുത്തുരീതിയെ മറികടന്ന് പോയിരുന്നു.അവന്റെ പ്രായത്തിലുള്ള പല കവികളും അതിനകം ചര്‍ച്ചകളിലിടം നേടിയിരുന്നു.അവരെ പലരും കവികളെന്നു വിളിച്ചിരുന്നു.അവനാകട്ടെ തന്റെ എഴുത്തുരീതിയെത്തന്നെ പുച്ഛിച്ച് ആത്മനിന്ദയിലും വിമര്‍ശനത്തിലെ പച്ചപ്പരിഹാസത്തിലും സാഹിത്യത്തെ സംഗ്രഹീതമായി വിവര്‍ത്തനം ചെയ്തു.മറ്റു കവികളെപ്പോലെ എഴുത്തൊരു കുത്തൊഴുക്കായ് തന്റെ ജീവിതത്തില്‍ നിറയാത്തതെന്തെന്ന നിറകണ്‍ ചോദ്യവുമായി മദ്യത്തിന്റെ ലഹരി വിട്ടൊഴിയുന്ന പാതിരാത്രി നേരത്ത് ജനാലയ്ക്ക് പുറത്തേക്ക് നോക്കിയിരിക്കുന്ന അവനിലാണ് ഈ സംഭവം ആരംഭിക്കുന്നത്..



തന്റെ കഴിവില്ലായ്മയില്‍ കവിയ്ക്ക് കണ്ണില്‍ ഒരിറ്റുകവിത പോലും ചേരാത്ത കണ്ണീര്‍ പൊടിഞ്ഞു. കലയ്ക്കു വേണ്ടി ദാഹിക്കുന്നവനെ പണ്ടേ പച്ചവെള്ളത്തിനെ മുന്തിരിച്ചാറാക്കിക്കൊടുത്ത ദൈവം സഹായിക്കാമെന്നുറച്ച് ജനാലയ്ക്കരികില്‍ നിലയുറപ്പിച്ചു.നീയെന്തിനാണിങ്ങനെ വിഷാദിക്കുന്നതെന്നും നല്ല ശമ്പളമുള്ള ജോലിയല്ലേ കൈവശമുള്ളതെന്നും ദൈവം ചോദിച്ചതിന് പുച്ഛരസം പടരുന്ന ചുണ്ടുകളില്‍ അല്പം കൂടി അരിശം നിറച്ച് ജോലി അതാര്‍ക്കു വേണം, കവിയ്ക് വേണ്ടത് കവിതയാണെന്ന് അവന്‍ തീര്‍ത്തു പറഞ്ഞു. ഈ പയ്യനെന്താണിങ്ങനെ ആധുനികനാവുന്നതെന്ന് ചിന്തിച്ച് ,പിന്നെ തിരുത്തി കവിതയുടെ പേറ്റുനോവിനെപ്പറ്റി കാലഭേദമില്ലാതെ എല്ലാ എഴുത്തുകാരുമിങ്ങനെയാണല്ലോ വാചാലമാകുന്നതെന്നോര്‍ത്ത് ദൈവം അയാള്‍ക്കൊരു കവിത കൊടുക്കാമെന്നു തീരുമാനിച്ചു.പക്ഷേ അറിവിന്റെ പഴം മുതല്‍ മനുഷ്യനെ കുടുക്കിയ ചരിത്രമുള്ള ദൈവം തമ്പുരാന്‍ ഒരു ഉപാധിയിട്ട് കവിയെയും പരീക്ഷിച്ചു.ജീവിതം വേണോ കവിത വേണോ എന്നു പറക എന്നവനോട് പറഞ്ഞു.ഇതുകേട്ട് എഴുത്തോ നിന്റെ കഴുത്തോ എന്നൊരു ഭൂതത്തെ കണ്ടപോലവനൊന്നറച്ചെങ്കിലും ഒടേതമ്പുരാന്റെ കെണികളെല്ലാം തിരിച്ച് പണിഞ്ഞ് ഇന്നും തുടരുന്ന മനുഷ്യനെയോര്‍ത്ത് പുരോഗമനവാദിയായൊരു വിപ്ലവകാരിയായി അധികാരത്തിനു നേരെ അവന്‍ പൊട്ടിത്തെറിച്ചു: “കവിത മതി”.എന്നാലൊന്നു കേള്‍ക്ക നീയീ ഭാഷയിലെ ഏറ്റവും മഹത്തായ കവിതയെഴുതുവാന്‍ പോകുന്നു, നിന്റെ ഖ്യാതി ഇതിനാലെന്നും നിലനില്‍ക്കും.ആയിരിക്കിലും ആ കാവ്യത്തിന്റെ രചനയോടെ നിന്റെ ജീവിതം അവസാനിക്കുമെന്നും ധരിക്കേണ്ടതാകുന്നുവെന്ന് ദൈവം അരുള്‍ ചെയ്തു. എതു ശാപത്തിനുമല്പസ്വല്പം ഭേദഗതി വരുത്തിയാല്‍ മീനിന്റെ വയറുപിളര്‍ന്നും പിടിച്ചു നില്പിന്റെ അംഗുലീയഭംഗി പുറത്തുവരുമെന്ന് നിശ്ചയമുണ്ടായിരുന്ന കവി, ആ കവിത ഈ ഭാഷയിലെ മുന്തിയ ആനുകാലികത്തിലടിച്ചു വരുന്നതുവരെ തന്റെ ജീവിതം നീട്ടിത്തരണമെന്ന് ദൈവത്തോടപേക്ഷിച്ചു. അങ്ങനെയാകട്ടെയെന്ന് മൊഴിഞ്ഞ് ദൈവം രംഗമൊഴിഞ്ഞു.



ദൈവത്തിന്റെ കരുണയുറ്റ കരങ്ങള്‍ പ്രവര്‍ത്തിച്ചതുകാരണം കവിയിലൂടെ ആറാം ദിനം ആ ഭാഷയിലെ ഏറ്റവും മഹത്തായ കാവ്യം പിറവിയെടുത്തു.ഏഴാം ദിനം വിശ്രമദിനമായിരുന്നു. തന്റെ കഴിവിനെ സ്വയം വാഴ്ത്തിക്കൊണ്ട് മനസ്സു പാടുന്ന കീര്‍ത്തനങ്ങളില്‍ ആമഗ്നനായിരുന്ന കവി ദൈവവുമായുള്ള ഉടമ്പടിയിലെ പഴുതുകളിലൂടൊരു പണി തീര്‍ക്കാനുമുറച്ചിരുന്നു. കവിത മുന്തിയ ആനുകാലികത്തിലയയ്ക്കാതെ ബ്ലോഗിലും ഫെയ്സ്ബുക്കിലും അടിച്ചു നിറച്ച് അവന്‍ ആദ്യമായി ദൈവത്തെ വഞ്ചിച്ച് പാപിയായിത്തീര്‍ന്നു. തന്റെ അനുവാദം കൂടാതെ ഏതെങ്കിലും മാധ്യമത്തില്‍ ഈ കവിത അച്ചടിക്കുന്ന പക്ഷം നിയമത്തിന്റെ ശിക്ഷാവിധികള്‍ ഏറ്റു വാങ്ങേണ്ടി വരുമെന്ന് അതിനോടൊപ്പം എഴുതിച്ചേര്‍ത്ത് തന്റെ പാപത്തിന്റെ പങ്ക് കൂട്ടി. ആ ഭാഷയിലെ ഏറ്റവും മഹത്തായ കവിത പ്രതീതിയാഥാര്‍ത്ഥ്യത്തില്‍ കിടന്നങ്ങനെ വളരുന്നത് കണ്ട് ഒരു വേള താനുമൊരു പ്രതീതിയാഥാര്‍ത്ഥ്യമാണോ എന്നു ദൈവത്തിനും തോന്നുകയുണ്ടായി.ആകാശത്തിനു കീഴെ പാപത്തിന്റെ വൃക്ഷം പോലെ ആ കവിത പടരുന്നതു കണ്ട് അതിന്റെ അവകാശിയായ കവി അഹങ്കരിക്കുന്നുണ്ടായിരുന്നു.അവന്റെ കവിത്വത്തിനു മീതെ പറക്കാനൊരു കവിതയും ഭൂമുഖത്തുണ്ടായില്ല... പക്ഷേ, വിശ്വാസികളെ ആശ്വസിപ്പിന്‍... അഹങ്കാരികളുടെ കരങ്ങള്‍ ഛേദിച്ചെറിയാതിരിപ്പാന്‍ മാത്രം അവിടുത്തെ കരങ്ങള്‍ കുറുകിയിട്ടില്ല.



ഒരു വെളുപ്പാന്‍ കാലത്ത് ദൈവം കവിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് തന്റെ വാക്ക് പാലിച്ചിരിക്കുന്നുവെന്നും ആയതിനാല്‍ കാലം ചെയ്തുകൊള്ളുക എന്നും കവിയോട് പറഞ്ഞു. പഴുതുകളെല്ലാമടച്ച കളിയില്‍ ദൈവമിനിയെന്തു കോപ്പു ചെയ്യാനായെന്ന് ആത്മാവില്‍ ദൃഢമായി വിശ്വസിച്ച അവന്റെ പരിഹാസം നിറഞ്ഞ കണ്മുന്നിലേക്ക് ആ ഭാഷയിലെ മുന്തിയ ആനുകാലികത്തിന്റെ പുതിയ ലക്കമെടുത്ത് ദൈവം നീട്ടി.ആയതില്‍ കാവ്യനിരൂപണമെന്ന പേരില്‍ അച്ചടിക്കുപുറത്തെ കവിതയെ വിവരിച്ചുകൊണ്ടൊരുവന്‍ കവിയുടെ മഹത്തായ കവിതയെ അതേപടി ചേര്‍ത്ത് പഠനമെഴുതിയിരിക്കുന്നതായി കണ്ട് അവന്റെ കണ്ണുകളില്‍ ലോകാവസാനത്തിന്റെ ഇരുട്ട് നിറഞ്ഞു. എന്നോടാ ഇവന്മാരടെ കളിയെന്ന അവസാ‍ന ദൈവവചനത്തെ ശ്രവിച്ചു കൊണ്ട് ആ പാപി കണ്ണുകളടയ്ക്കുമ്പോള്‍ …....



വിശ്വാസികളേ.....മനസ്സിലാക്കണം... കവികളുടെ കരങ്ങള്‍ ഛേദിച്ചെറിയാതിരിപ്പാന്‍ മാത്രം അവിടുത്തെ കരങ്ങള്‍ കുറുകിയിട്ടില്ല........


ഹോളി




ചുമച്ച് തുപ്പിയത്

ചോപ്പ്


കണ്ണില്‍

മഞ്ഞ


കവിളില്‍

തടിപ്പുകള്‍

കറുപ്പില്‍


വിളര്‍ച്ച

നഖങ്ങളിലിട്ട

മൈലഞ്ചിയ്ക്ക്

വെള്ള


തലയടിച്ചുവീണപ്പോള്‍

ഉളുക്കിയ

കഴുത്തില്‍

നീല


ദഹനം

പോരാഞ്ഞ്

ആഞ്ഞുകക്കുമ്പോള്‍

എല്ലാം

കൂടിക്കലര്‍ന്ന ഹോളി


വൈകുന്നേരം

മൈതാനത്ത്

കെട്ടിയെടുപ്പിനെ

കത്തിക്കുന്നുണ്ട്.


വരണേ.......

2012, മാർച്ച് 6, ചൊവ്വാഴ്ച

സന്തോഷിന്റെ അച്ഛന്‍ മരിച്ച ദിവസം


സന്തോഷിന്റെ അച്ഛന്‍ മരിച്ചുപോയി
അടക്കത്തിന് ഞങ്ങള് പോയി
കോട്ടയത്തൂന്നൊരു ക്വാളിസില്‍
ഫുള്‍ടാങ്ക് സങ്കടം നിറച്ച് വിട്ടു
മലകള്‍ക്കിടയിലെവിടെയോ
സന്തോഷിന്റെ വീട്..
വീടിന്റെ താങ്ങാണൊടിഞ്ഞുപോയതെന്നും
രോഗിയായ അമ്മയെയും
കെട്ടിക്കാറായ പെങ്ങളെയും
നോക്കേണ്ട കടമയിനി സന്തോഷിലായെന്നും
കയറ്റം വലിക്കുന്ന വാന്‍
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിക്കൊണ്ടു പറഞ്ഞു
വീടിനൊരു മുറി പണിയണമെന്നും
കറന്റിനപേക്ഷിക്കണമെന്നും
തൊഴിലില്ലാത്ത സന്തോഷിനൊരു ഓട്ടോയെടുക്കാന്‍
തീറാധാരം പണയം വയ്ക്കണമെന്നുമുള്ള
തീരുമാനങ്ങളാണ്
ഇന്നു കുഴിയിലേക്കെടുക്കുന്നതെന്ന്
വളവെടുത്തപ്പോളൊരു,ആയാസം
നെഞ്ചിലേക്ക് മറിഞ്ഞു
കാടിന്നിടയിലെ
ഷീറ്റിട്ടവീടിന്റെ പിന്നാമ്പുറത്തെ
ചാമ്പമരത്തില്‍ ചാരിയിരുന്നുള്ള
സന്തോഷിന്റെ ആ കരച്ചിലുണ്ടല്ലോ,
ആകെത്തകര്‍ന്നുപോയ് ഞങ്ങള്‍
എന്തൊരു ദു:ഖമുള്ള ദിവസമായിരുന്നു അത്
മലയിറങ്ങിവരുമ്പോള്‍
വേദന തീരാതെ
വണ്ടി കള്ളുഷാപ്പിലേക്ക് കരഞ്ഞിറങ്ങി
മൂന്നാമത്തെ കുപ്പിയിലെല്ലാരും
കണ്ണുതെളിഞ്ഞിറങ്ങി
കലക്കമൊഴിഞ്ഞ് കണ്ടുതുടങ്ങി
അവനവനെ.....
-മലനെരകള് കൊള്ളാം...
രസമൊള്ള തണുപ്പ് ,ഒരുത്തിയെ കിട്ടിയാരുന്നേല്..
ഇവിടുള്ളവളുമാര് ഏറ്റ ചരക്കുകളാടേ...
മൈര്, ഇങ്ങോട്ട് വരുമ്പത്തന്നെ രണ്ടെണ്ണം പൂശേണ്ടതാരുന്നു..
മീമ്പൊള്ളിച്ചതിന് നാറികള് കത്തിച്ചാര്‍ജ്ജാടാ എടുത്തേ...
ഇനിയങ്ങോട്ട് അര്‍മ്മാദിച്ച് പോയാ മതി
റഹിമേ,നീയാ പാട്ടിട്
ഏത് പാട്ട്
മോഹം കൊണ്ടാലെന്നൊള്ള ആ കൊണച്ച പാട്ട്... -
കണ്ട ഷാപ്പിലൊക്കെയിറങ്ങി
വെള്ളച്ചാട്ടത്തില്‍ കുളിച്ചു
വഴിയരികില്‍ വണ്ടി കാത്തുനില്‍ക്കുന്ന
പെണ്ണുങ്ങളെ നോക്കി അവരാതിച്ച് ചിരിച്ചു
പരസ്പരമാക്കിയും തമാശിച്ചും
ചിരിച്ചുചിരിച്ചു മറിഞ്ഞു
എന്തൊരു സന്തോഷമുള്ള ദിവസമായിരുന്നു അത്
സന്തോഷിന്റെ അച്ഛാ
സന്തോഷത്തിന്റെ അച്ഛാ...

കാറ്റെന്നു തോന്നിക്കുന്ന എന്തോ ഒന്ന്



അയാള്‍

ഒരു ഇടവഴിയിറങ്ങി വരുന്നു

ഒപ്പം

ഉച്ചവെയിലും വരുന്നു

അയാള്‍

ഇടത്തോട്ടുതിരിഞ്ഞ്

പറങ്കിമാവിന്‍തോട്ടത്തിലേക്ക്

കയറിപ്പോയി

വെയില്‍

അയാളെ വിട്ട്

കുന്നിറങ്ങി, പാടം മുറിച്ച്

തീവണ്ടിപ്പാളത്തിലേക്കിറങ്ങി.

കൂവിക്കടന്നുപോയൊരു വേഗം

അതിനെ

ഇടിച്ചുതെറുപ്പിക്കും വരെ

കാറ്റെന്നുതോന്നിക്കുന്ന എന്തോ ഒന്ന്

അവിടെയുണ്ടായിരുന്നു

ചിതറിപ്പോയ

വെയിലിനെ

വൈകുന്നേരം

പായില്‍ പൊതിഞ്ഞുകൊണ്ടുവരുന്നവരാണ്

കണ്ടത്-

മരച്ചോട്ടിലെ

ചിതറിയ

തണല്‍ കുടിച്ച്

രാത്രിപോലെ നീലിച്ചുപോയ

അയാളെ.

വെയിലിന്റെ അടക്കം

അന്നു രാത്രിയും

അയാളുടേത്

അടുത്ത

ഉച്ചവെയിലിലും

നടന്നു.

കവിതാപഠനം




തടിച്ച ഹാജര്‍ രജിസ്റ്ററുമായി കയറിവന്ന മാഷ്

കടുപ്പത്തില്‍ ചോദിച്ചു :

അന്‍വറെന്തിയേടാ ?

ഭാഷയുടെ ചെത്തവും ചൂരുമന്വേഷിച്ച്

ചുരം കയറുന്ന ബസ്സില്‍ കയറിപ്പോകുന്നത് കണ്ടു സാര്‍ ”

കൂടെ ജോസഫും പോയിക്കാണുമല്ലേടാ ?

വരുന്നവഴിക്കവന്റെ ഐഡന്റിന്റികാര്‍ഡ് കളഞ്ഞുപോയ് സാര്‍

കവിതയിലെങ്ങാനും കിടപ്പുണ്ടോന്ന് തപ്പാന്‍ പോയതാ”

ടോണിയുണ്ടോ ?

ഉണ്ടില്ല സാര്‍ ”

വികടമായൊരു ചിരിയിലവന്‍ പറഞ്ഞത് മാഷിനത്ര പിടിച്ചില്ല-

കോമഡിയാണല്ലേ...

പാരഡി മൂലം ഐറണി മൂലം പലവിധകവിതകളുലകില്‍ സുലഭം...

പൊട്ടിയഴിഞ്ഞുവന്നൊരു കൂട്ടച്ചിരിയുടെ ഡസ്കിലാഞ്ഞുതല്ലി മാഷലറി

സൈലന്‍സ് പ്ലീസ്..

ശൈലനെഴുന്നേറ്റു നിന്നു

ആടയാഭരണങ്ങളുടെ പെരുക്കം കണ്ടുരുകിയ മാഷ് ശാസിച്ചു

നിന്റെ കവിതയ്ക്കില്ലാത്താതെന്തിനാടാ നിന്റെ കഴുത്തേല്‍..

കുരിശുമാലയ്ക്ക് പിന്നില്‍ കിടന്ന തോക്കുമാല മുന്നോട്ടിട്ടതു കണ്ട് മാഷ് പിന്നൊന്നും മിണ്ടിയില്ല

കോമയിലായിരുന്ന ക്ലാസ്സിലിരുന്ന് സുഡോക്കു കളിച്ചതിന്

മനോജിനെ മാഷ് പൊക്കി.

മറ്റൊരു ദീര്‍ഘകാവ്യമെഴുതാന്‍ ശിക്ഷിച്ചിട്ട്

രാമചന്ദ്രന്റെ പേരുവിളിച്ചു

കലോത്സവത്തിനു ചൊല്ലേണ്ട വൈലോപ്പിള്ളിക്കവിത

ഈണമിട്ടുപഠിക്കുകയായിരുന്ന അവനതു കേട്ടില്ല

കനം കുറഞ്ഞൊരു അപ്പൂപ്പന്‍താടിക്കു പിന്നാലെ പോയി

രാമന്‍ ക്ലാസ്സു വിട്ടിറങ്ങി

വീട്ടിലുച്ചയ്ക്ക് വറുക്കുന്ന മത്തി കടലിലോടിനടക്കുന്ന മീനാണോ

എന്നൊരു ചിന്തയില്‍ കൊതിപിടിച്ചിരിക്കുകയായിരുന്നു ഗോപീകൃഷ്ണന്‍

കവിതയിലെ പാട്ടും പാട്ടിലെ കവിതയും ഹരിക്കാനറിയാതെ

കണക്ക് പുസ്തകത്തില്‍ വെട്ടിയും തിരുത്തിയുമിരുന്നു റഫീക്ക്.....

മാഷ് പിന്നെയും പേരുകള്‍ വിളിച്ചു

വിളിച്ചിട്ടും വിളിച്ചിട്ടും തീരാത്ത പേരുകളില്‍

മാഷിന്റെ രക്തസമ്മര്‍ദ്ദമിരട്ടിച്ചു

ഒടുവില്‍

എല്ലാവരെയും വിളിച്ചുവെന്നൊരു തോന്നലുണ്ടാക്കിയിട്ട്

മാഷ് ചുറ്റും നോക്കി

ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പു വരുത്തിയിട്ട്

പാഠപുസ്തകം തുറന്ന് അദ്ധ്യായത്തിന്റെ പേര് ഉറക്കെ വായിച്ചു-

പുതുകവിത : പൊതുസമീപനം

ലഹരി വിരുദ്ധസന്ദേശങ്ങള്‍



1.

മരത്തില്‍ നിന്ന്

ഞെട്ടറ്റ ഒരില

മണ്ണിലേക്കെത്താതെ

ചില്ലയില്‍ തങ്ങും പോലെ

ആപ്പീസില്‍ നിന്നും

വീട്ടിലെത്താതെ ഞാന്‍

ബാറിലെ മേശമേല്‍ ...

(കവിതയിലായാലും കാര്യത്തിലായാലും)

കല്പന മോശമല്ലേ,സാര്‍ ?

2.

വാടിപ്പോയൊരു വെറ്റിലയുടെ

ഞരമ്പ് നീക്കുമ്പോ-

ളെവിടെയോ പച്ച മണക്കുന്നു...

ദാര്‍ശനികതയുടെ

തുമ്പ് പൊട്ടിച്ചില്ലേ,അളിയാ ?

3.

വലിച്ചെടുക്കുന്ന പുകയൂറ്റി

വിടുന്നൊരു ഫില്‍ട്ടര്‍ടിപ്പ് മാതിരി

കവിതയിലെ വാക്കൂറ്റാനൊരു...

അല്ലെങ്കില്‍ വേണ്ട,

കടുപ്പം കുറച്ചിട്ടെന്തിനാ,

പുക പുകയല്ലേ മോനേ ?

4.

ഡോക്ടര്‍ ,

എനിക്ക് മുപ്പതുവയസ്സായി.

ഇതു വരെ

പെണ്ണൊരു ലഹരിയായ് തോന്നിയിട്ടില്ല.

ലഹരികളെല്ലാം

പെണ്ണായി കണ്ടതാണോ എന്റെ രോഗം ?

ഡോക്ടര്‍

എന്നെയൊരു അനുജനായിക്കണ്ട്

മറുപടി തരാനൊന്നും നില്‍ക്കേണ്ട.

വൈകുന്നേരം

ബാറില്‍ കാണാം.

അനിമല്‍ പ്ലാനെറ്റ്




സിംഹങ്ങള്‍ കടിച്ചുകുടഞ്ഞ

അത്ഭുതസ്വപ്നങ്ങളില്‍ ബാല്യം

വീടിന്റെ തണപ്പ്

ഇടവഴിയിലെ തണല്

പാടത്തെ പച്ച

എല്ലാ ഓര്‍മ്മകളിലും

ഹിപ്പൊപ്പൊട്ടാമസിന്റെ തൊലിയിലെ

വഴുവഴുപ്പ്

ബഹുവര്‍ണ്ണവസ്ത്രങ്ങളിലുണ്ട്

സീബ്ര,കടുവ,പുള്ളിപ്പുലി

എല്ലാം തൊലിക്കു മീതെ

ചിത്രം വരച്ചവ

പ്രേമിച്ച പെണ്ണിന്റെ

മനസ്സെത്ര മൃദുലമെന്ന്

പുറമേ

തൊട്ടുതൊട്ടറിയുമ്പോള്‍

കണ്ണില്‍ പൊടിഞ്ഞ

കുറ്റബോധത്തിലുണ്ടൊരു മുതല

അകമേ

വിഡ്ഢിച്ചിരി നീട്ടും മുയലും

ഓര്‍ക്കാമെന്ന വാക്കില്‍

നാക്കു വെട്ടിക്കുന്ന അരണയുണ്ട്

രോമത്തെ കൊമ്പാക്കി മാറ്റുന്ന

നുണകളിലുണ്ടൊരു കാണ്ടാമൃഗം*

കൂടുവേണ്ടെനിക്കനുസരണ

കൂടെന്ന് ആനയും

ഇടിവെട്ടീടും വണ്ണമാശതന്നാല്‍ പോലും

പീലിക്കെട്ടനക്കാത്ത മയിലും

മനസ്സില്‍.

ഭാവിയുടെ കൊമ്പിലേക്ക് ചാട്ടം പിഴച്ച്

തലതല്ലി വീണ മരഞ്ചാടിയാണിപ്പോള്‍

ചതുരദൃശ്യത്തില്‍

ശേഷം

വാഴ്വിന്റെ തത്സമയസംപ്രേഷണത്തില്‍

ഇരയെത്തിന്ന്

ഇഴയാന്‍ വയ്യാതായ

പെരുമ്പാമ്പിനെപ്പോലെ

ഇരുട്ട്


*കണ്ടാമൃഗത്തിന്റെ കൊമ്പ് അതിന്റെ ഒരു രോമമാണ്.

അലക്ക്



വീട്ടിലേക്ക്

മാസക്കണക്കനുസരിച്ച്

വന്നുകേറുന്ന ഒരാള്‍

വെളുത്തേടനായിരുന്നു

ചേച്ചിയുടെ പ്രായവും

അമ്മൂമ്മയുടെ രോഗവും

അച്ഛന്റെ വിരുന്നുകളും

എന്റെ മൂത്രച്ചൂരുമെല്ലാം

നിറഞ്ഞുകിടക്കുന്ന

തെങ്ങിന്‍തടമായി മാറിയിട്ടുണ്ടാകും

വീട്

അപ്പോഴേക്കും


പച്ചനിറമുള്ള കുളത്തില്‍ നിന്ന്

വെളുത്തതുണി വലിച്ചെടുക്കുന്ന

വെളുത്തേടന്റെ മാജിക്

ഞാന്‍ കണ്ടിട്ടുണ്ട്

കറുത്തൊരെന്നെ

അയാള്‍

വെളുത്തതാക്കുവാന്‍

കുളത്തില്‍ മുക്കിപ്പിഴിഞ്ഞുണക്കുമെന്ന്

നട്ടുച്ചയുടെ വെയില്‍

പറഞ്ഞിട്ടുണ്ട്


അലക്കുകല്ലില്‍

തകര്‍ന്നു വീഴുന്നൊരൊച്ച

അഴുക്കിനെക്കൂടിയെങ്ങനെ

കൂട്ടുകൊണ്ടുപോകുന്നെന്നു

ചിന്തിച്ചിട്ടുണ്ട് പിന്നെ

നീലത്തില്‍ മുങ്ങി

വരാന്തയിലൊരു കെട്ടഴിയുമ്പോള്‍

അടുക്കിവച്ച ഉയരമാണ്

വൃത്തിയെന്നുറപ്പിച്ചിട്ടുമുണ്ട്


ഒരിക്കല്‍

കുളംകണ്ടു മടങ്ങിയ

തുണികളിലൊന്ന്

പിഞ്ഞിയനൂലിന്റെ വിടവിലൂടെ

കളിയാക്കിച്ചിരിച്ചു

അലക്കു കൂടിയതാണ്

കുഴപ്പമെന്നച്ഛന്‍

തുണിയലക്കുമ്പോള്‍

ശ്രദ്ധ വേണമെന്ന്

തുണിയലക്കാത്തച്ഛന്‍

വെളുത്തേടന്‍ പിന്നെ

ഞങ്ങടെ വീട്ടിലേക്ക് വന്നിട്ടേയില്ല


ഇന്നും

അലക്ക് നടക്കുന്നുണ്ട്

പല കറകളും

ഒച്ചയോടൊപ്പം

പറന്നു പോകുന്നില്ല

ഇഴകള്‍ പിരിഞ്ഞുകീറുന്നുണ്ട്

പലപ്പോഴും

ആരും തുണിയെപ്പറ്റി മിണ്ടുന്നേയില്ല

പഴന്തുണി വലിച്ചുകീറി

തിരിതെറുക്കുന്നൊരു രാത്രി മാത്രം

ഓര്‍മ്മയില്‍

മുഷിഞ്ഞു നാറുന്നു.